വീണ്ടും പ്രകോപനം; പാംഗോങ് തടാകത്തിന് സമീപം ചൈന ഹെലിപാഡ് നിര്‍മ്മാണം തുടങ്ങി

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് സൈനികര്‍ പ്രകോപനം തുടരുന്നു. പാംഗോങ് തടാകത്തിന് സമീപം ഫിംഗര്‍ നാല് പ്രദേശത്ത് ചൈന ഹെലിപാഡ് നിര്‍മ്മാണം തുടങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പാംഗോങ് തടാകത്തിന്റെ തെക്കന്‍ തീരങ്ങളില്‍ ചൈന സൈനിക സാന്നിധ്യവും കൂട്ടി. ഇതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ മേഖലയില്‍ നേരത്തെ താത്കാലിക ടെന്റുകള്‍ നിര്‍മ്മിച്ച ചൈന ഇപ്പോള്‍ കോണ്‍ക്രീറ്റ്‌ ഉപയോഗിച്ചുള്ള സ്ഥിരം കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ ആരംഭിച്ചതായാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്‌. കൂടുതല്‍ ആയുധങ്ങള്‍ സൈനിക വാഹനങ്ങള്‍ എന്നിവയും ഈ പ്രദേശത്തേക്ക് ചൈന എത്തിച്ചിട്ടുണ്ട്.

പാംഗോങ് തടാകത്തിന് സമീപമുള്ള മേഖലയില്‍ ഇന്ത്യന്‍ പട്രോളിങ് സംഘത്തെ ചൈനീസ് സൈനിക സംഘം തടസ്സപ്പെടുത്താനും ശ്രമമുണ്ടായി. ഫിംഗര്‍ രണ്ടിലേക്ക് പിന്‍മാറണമെന്ന് ഇന്ത്യന്‍ സൈനികരോട് ചൈനീസ് സേന ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം.

അതേസമയം, സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയും ഈ മേഖലയില്‍ സൈനിക സാന്നിധ്യം ശക്തമാക്കി. ഐടിബിപി, കരസേന ഉള്‍പ്പെടെ 45000ത്തോളം സൈനികരെ പ്രദേശത്ത് വിന്യസിക്കാനാണ് ഇന്ത്യയും തയ്യാറെടുക്കുന്നത്‌.

Top