ചൈനീസ് ബാങ്കുകള്‍ അനില്‍ അംബാനിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: അനില്‍ അംബാനി വായ്പയെടുത്ത 5,300 കോടി രൂപ തിരിച്ചുപിടിക്കാന്‍ ഒരുങ്ങി ചൈനീസ് ബാങ്കുകള്‍. മൂന്നു ചൈനീസ് ബാങ്കുകളാണ് അനില്‍ അംബാനിയുടെ സ്വത്തുക്കള്‍ കണ്ടെുകെട്ടുന്ന നടപടികളുമായി മുന്നോട്ടുപോകുന്നത്. ലണ്ടനിലെ കോടതിയില്‍ ഇതുസംബന്ധിച്ച വ്യവഹാരവുമായി ബന്ധപ്പെട്ട് അനില്‍ അംബാനി ഹാജരായതിനു പിന്നാലെയാണ് നടപടി ഈ നടപടി.

ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന, എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്മെന്റ് ബാങ്ക് എന്നിവയാണ് നടപടിക്കൊരുങ്ങുന്നത്. 2012ലാണ് അംബാനിക്ക് വായ്പ അനുവദിച്ചത്. എന്നാല്‍ 2017 മുതല്‍ വായ്പ തിരിച്ചടവില്‍ വീഴ്ചവരുത്തുകയായിരുന്നു.

നേരത്തെ, ചൈനീസ് ബാങ്കുകള്‍ വായ്പാ തുക തിരിച്ചു കിട്ടുന്നതിനായി യുകെ കോടതിയില്‍ നല്‍കിയ കേസില്‍ അനില്‍ അംബാനി തന്റെ ദുരവസ്ഥ വിവരിച്ചിരുന്നു. ഭാര്യയുടെ ചെലവിലാണ് ജീവിക്കുന്നത്, മകനോടു പോലും കടം വാങ്ങേണ്ട സ്ഥിതിയാണെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായ അദ്ദേഹം വ്യക്തമാക്കി.

കോടതി ചെലവിനു പണം കണ്ടെത്താന്‍ ഭാര്യയുടെ ആഭരണങ്ങള്‍ വില്‍ക്കേണ്ടി വന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ എല്ലാ ആഭരണങ്ങളും വിറ്റ ശേഷം തനിക്ക് 9.9 കോടി രൂപ ലഭിച്ചുവെന്നും അര്‍ത്ഥവത്തായ ഒന്നും താന്‍ സ്വന്തമാക്കിയിട്ടില്ലെന്നും അനില്‍ അംബാനി പറഞ്ഞു.

തന്റെ ജീവിത ശൈലിയെക്കുറിച്ച് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്. ‘ഞാന്‍ ഒരു ആഡംബര മോഹിയല്ല, ലളിതമായ ജീവിതമാണ് നയിക്കുന്നത്. റോയ്സ് കാര്‍ സ്വന്തമാക്കിയിട്ടില്ല. ഇപ്പോള്‍ ഒരു കാര്‍ മാത്രമാണ് ഉപയോഗിക്കുന്നത്’ അനില്‍ അംബാനി വ്യക്തമാക്കി. മൊഴിയെടുപ്പ് രഹസ്യമാക്കണമെന്ന അംബാനിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു.

Top