ഐഫോണ്‍ ഉപയോഗിച്ചാല്‍ സ്ഥാനക്കയറ്റം ഇല്ല; ജീവനക്കാര്‍ക്ക് പ്രമോഷന്‍ നിഷേധിച്ച് ചൈനീസ് കമ്പനി

ജീവനക്കാര്‍ ഐഫോണ്‍ ഉപയോഗിച്ചാല്‍ സ്ഥാനക്കയറ്റം നല്‍കില്ലെന്ന് അറിയിച്ച് ചൈനീസ് കമ്പനി. യു.എസ് ഉപരോധം മറികടന്ന് ഇറാനുമായി ഇടപാടു നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ഹുആവേയുടെ സി.എഫ്.ഒ മെങ് വാന്‍ഷുവിന് ശക്തമായ പിന്തുണയാണ് മറ്റു ചൈനീസ് കമ്പനികള്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായി, ഐഫോണ്‍ ഉപയോഗിക്കുന്ന ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നിഷേധിച്ചിരിക്കുകയാണ് ഒരു കമ്പനി. ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങളും മറ്റും ലഭിക്കില്ലെന്നും കൂടി ഈ കമ്പനി മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

ഡിസംബര്‍ ഒന്നിനാണ് മെങ് വാന്‍ഷു അറസ്റ്റിലായത്. യു.എസിന്റെ നിര്‍ദേശ പ്രകാരം കനേഡിയയില്‍ വച്ചാണ് മെങ് അറസ്റ്റിലായത്. യു.എസ് ഉപരോധം മറികടന്ന് ഇറാനുമായി ഇടപാടു നടത്തിയെന്ന പേരിലാണ് യു.എസിന്റെ നീക്കം. അറസ്റ്റിനെ ശക്തമായി അപലപിച്ച് ചൈന രംഗത്തെത്തിയിരുന്നു. പിന്നാലെ, ചൈനീസ് കമ്പനികള്‍ അമേരിക്കന്‍ കമ്പനികളെ ബഹിഷ്‌കരിക്കാനും തുടങ്ങി. ചില ചൈനീസ് കമ്പനികള്‍ ഐഫോണ്‍ ഒഴിവാക്കി ഹുആവേ ഫോണ്‍ വാങ്ങുന്ന ജീവനക്കാര്‍ക്ക് 50 ശതമാനം തുക അനുവദിക്കുയയും ചെയ്തു. ചില കമ്പനികളാവട്ടെ, മുഴുവന്‍ പണവും അനുവദിച്ചുകൊടുത്തു.

ചൈനീസ് ഇലക്‌ട്രോണിക് നിര്‍മാതാക്കളായ ഷാങ്ഹായ് യൂലോക്, ജീവനക്കാരുടെ ആപ്പിള്‍ ഉപകരണങ്ങള്‍ കണ്ടുകെട്ടുമെന്ന് പറഞ്ഞിട്ടുണ്ട്. ആപ്പിള്‍ ഫോണോ മറ്റ് ഉപകരണങ്ങളോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ജോലിയില്‍ നിന്ന് പുറത്താക്കുമെന്നും ഭീഷണിയുണ്ട്. മറ്റൊരു കമ്പനിയായ ഫുചുന്‍ ടെക്‌നോളജി, ഹുആവേ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 100500 യുവാന്‍ വരെ നല്‍കുമെന്ന് പ്രഖ്യാപിച്ചു.

Top