ന്യൂയോർക്ക്: ലോകത്തെ ആകെ സ്തംഭനത്തിലാക്കിയ വാനാക്രൈ റാൻസംവേർ ആക്രമണത്തിന് പിന്നിൽ ചൈനീസ് ഭാഷ സംസാരിക്കുന്ന കുറ്റവാളികൾ ആകാമെന്ന് സൈബർ സെക്യൂരിറ്റി വിദഗ്ധർ. ബിസിനസ് റിസ്ക് ഇന്റലിജൻസ് സംഘമായ ഫ്ളാഷ് പോയിന്റിൽ നിന്നുള്ള ഗവേഷകരാണ് ഇതുസംബന്ധിച്ച കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
ആക്രമണത്തെ തുടർന്ന് കംപ്യൂട്ടർ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന റാൻസം നോട്ടീസിലുള്ള ഭാഷകളെ കുറിച്ച് നടത്തിയ പഠനമാണ് നിഗമനത്തിന്റെ അടിസ്ഥാനം. വാനാക്രൈയുടെ ചൈനീസ് വേർഷനിൽ മാത്രമാണ് കൃത്യമായ വ്യാകരണവും ഒഴുക്കുമുള്ള ഭാഷ കാണാനാവുക. അതിനാൽ റാൻസം നോട്ടീസ് എഴുതിയത് ചൈനക്കാരനോ ചൈനീസ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്ന ആളോ ആകാമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
വാനക്രൈ റാൻസം നോട്ടീസ് 28 ഭാഷകളിലാണ് ഉള്ളത്. ഇതിൽ ഇംഗ്ലീഷും ചൈനീസും മാത്രമാണ് മനുഷ്യരാൽ എഴുതപ്പെട്ടത്. കൊറിയൻ ഉൾപ്പെടെയുള്ള മറ്റു ഭാഷകളുടെ വിവർത്തനത്തിന് ഗൂഗിൾ ട്രാൻസ്ലേറ്റാണ് ഉപയോഗിച്ചിരിക്കുന്നതെന്നും വിദഗ്ദർ വ്യക്തമാക്കുന്നു.
ഇംഗ്ലീഷ് വേർഷനിൽ “ബട്ട് യു ഹാവ് നോട്ട് സോ ഇനഫ് ടൈം’ പോലെ അസാധാരണമായ ശൈലികൾ കാണാം. അതിനാൽ റാൻസംവേർ ആക്രമണത്തിന് പിന്നിൽ ചൈനീസ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന ആളുകൾ ആകാമെന്നും ഗവേഷകർ പറയുന്നു.
മൊത്തം 150 രാജ്യങ്ങളിലെ രണ്ടു ലക്ഷത്തോളം കംപ്യൂട്ടറുകളെയാണ് വാനാക്രൈ ബാധിച്ചത്. റാൻസംവേർ ആക്രമണത്തെ കുറിച്ച് എഫ്ബിഐ, യുറോപോൾ, യുകെ ദേശീയ ക്രൈം ഏജൻസി എന്നിവ അന്വേഷിച്ച് വരികയാണ്.
വാനാക്രൈ ഉത്തരകൊറിയൻ സൃഷ്ടിയാണെന്ന് ചില സൈബർ സെക്യൂരിറ്റി വിദഗ്ധരേയും സ്ഥാപനങ്ങളേയും ഉദ്ധരിച്ച് നേരത്തെ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.