ചൈനയുടെ സൈനികാഭ്യാസം; അമേരിക്കയും ജി-7 രാജ്യങ്ങളും അപലപിച്ചു

തായ്പേയ്: തായ്‌വാൻ ദ്വീപിന് ചുറ്റും ചൈന നടത്തുന്ന സൈനികാഭ്യാസത്തെ അമേരിക്കയും ജി-ഏഴ് രാജ്യങ്ങളും ചൈനയുടെ ശക്തമായ ഭാഷയിൽ അപലപിച്ചു. ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തായിരുന്നു ചൈനയുടെ സൈനികാഭ്യാസം. തായ്‌വാന് വെറും 16 കിലോമീറ്റർ അകലെ ആറു കേന്ദ്രങ്ങളിൽ തുടങ്ങിയ സൈനികാഭ്യാസത്തിൽ യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളും അടക്കം വൻ സന്നാഹങ്ങൾ ആണ് പങ്കെടുക്കുന്നത്.

ചൈന നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് തായ‍്‍വാൻ കുറ്റപ്പെടുത്തി. അമേരിക്കയും ജി-ഏഴ് രാജ്യങ്ങളും ചൈനീസ് നീക്കത്തെ അപലപിച്ചു. തായ‍്‍വാൻ ചൈനയുടെ ഭാഗമെന്ന നയം മാറ്റില്ലെന്നും അമേരിക്കയാണ് പ്രകോപനം ഉണ്ടാക്കിയതെന്നും ചൈന തിരിച്ചടിച്ചു.

ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക പരിശീലനം എന്ന് വിശേഷിപ്പിച്ചാണ് ചൈനയുടെ സൈനികാഭ്യാസം. തായ്‌വാൻ ദ്വീപിന്റെ നാലുപാടു നിന്നും അനവധി ബാലിസ്റ്റിക് മിസൈലുകളാണ് ചൈനീസ് സൈന്യം തൊടുത്തത്. തായ്‌വാൻ അതിർത്തിയിൽ നിന്ന് കിലോമീറ്ററുകൾ മാത്രം അകലെ കടലിൽ മിസൈലുകൾ പതിച്ചു. സൈനിക പരിശീലനത്തിന്റെ ഭാഗമായി നടത്തിയ ആയുധപ്രയോഗം തായ്‌വാൻ ദ്വീപിനെ വിറപ്പിച്ചു.

ഇന്നലെ തന്നെ തുടങ്ങിയ സൈനികാഭ്യാസം ചൈന ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഇന്നാണ്. അഞ്ച് നാൾ തുടരുമെന്നാണ് അറിയിപ്പ്. തായ‍്‍വാന് ചുറ്റിനുമുള്ള ആറ് കേന്ദ്രങ്ങളിൽ നടക്കുന്ന ചൈനീസ് പടയൊരുക്കം വ്യോമ ഗതാഗതത്തെയും ചരക്കുനീക്കത്തെയും ബാധിച്ചു. കമ്പനികൾ കപ്പലുകൾ വഴി തിരിച്ചു വിട്ടു.

Top