ടിയാന്‍ഗോങ്1′; നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശനിലയം ഭൂമിയിലേക്ക്

tiang

ന്യൂയോര്‍ക്ക്: ചൈനീസ് ബഹിരാകാശനിലയം ‘ടിയാന്‍ഗോങ്1’ഈയാഴ്ച ഭൂമിയിലേക്കു പതിക്കുമെന്ന് മുന്നറിയിപ്പ്. മാര്‍ച്ച് 30-നും ഏപ്രില്‍ രണ്ടിനും ഇടയില്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമെന്നാണ് ബഹിരാകാശ വിദഗ്ധരുടെ വിലയിരുത്തുന്നത്. ഭയപ്പെടേണ്ട കാര്യമില്ലെന്നും നിലയം വീഴുന്നതുമൂലം എന്തെങ്കിലും തരത്തിലുള്ള അപകടം ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും ശാസ്ത്രജ്ഞന്‍മാര്‍ വെളിപ്പെടുത്തി.

ടിയാന്‍ ഗോങ്ങിന്റെ അര്‍ഥം ‘സ്വര്‍ഗംപോലുള്ള കൊട്ടാരം’ എന്നാണ്. ചൈനീസ് ബഹിരാകാശയാത്രികര്‍ക്കു പരീക്ഷണങ്ങള്‍ നടത്താനുള്ള വേദിയാകുക എന്നതായിരുന്നു ലക്ഷ്യം. 2011-ല്‍ വിക്ഷേപിച്ച നിലയം ചൈനയെ ബഹിരാകാശത്തെ വന്‍ശക്തി ആക്കുമെന്നും വിലയിരുത്തിയിരുന്നു. 2013-ല്‍ ചൈന നിലയത്തിന്റെ പ്രവര്‍ത്തനം മരവിപ്പിക്കുകയും, 2016-ല്‍ നിയന്ത്രണം നഷ്ടപ്പെട്ടെന്നു സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

8,500 കിലോ ഭാരമുള്ള നിലയം, തെക്കും വടക്കുമുള്ള 43 ഡിഗ്രി അക്ഷാംശങ്ങള്‍ക്കിടയില്‍ പതിക്കാനാണു സാധ്യതയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.കേരളമുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടും. മേഖലയില്‍ തന്നെ വടക്കന്‍ ചൈന, മധ്യപൂര്‍വ മേഖല, ഇറ്റലിയും വടക്കന്‍ സ്‌പെയിനും ഉള്‍പ്പെടുന്ന യൂറോപ്യന്‍ പ്രദേശങ്ങള്‍, അമേരിക്ക, ന്യൂസീലന്‍ഡ്, തെക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ പതിക്കാനുള്ള സാധ്യതയുമുണ്ട്.

ടിയാന്‍ഗോങ് വീഴുന്നതുകൊണ്ട് അപകടമുണ്ടാകാനുള്ള സാധ്യത വിരളമാണെന്ന് അമേരിക്കന്‍ സഹകരണത്തിലുള്ള ‘എയ്‌റോസ്‌പെയ്‌സ് കോര്‍പറേഷനിലെ’ ശാസ്ത്രജ്ഞര്‍ പറയുന്നു. നിലയത്തിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തില്‍ തന്നെ കത്തിയമരുമെന്നതിനാല്‍ വളരെ ചെറിയ അവശിഷ്ടങ്ങളേ ഭൂമിയില്‍ പതിക്കൂകയുള്ളുവെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

അതേസമയം, ടിയാന്‍ഗോങ്ങിനു വലുപ്പം കൂടുതലായതിനാല്‍ സൂക്ഷിക്കണമെന്നു ഹാര്‍വഡ് സര്‍വകലാശാലാ ഗവേഷകന്‍ ജൊനാഥന്‍ മക്ഡവല്‍ മുന്നറിയിപ്പ് നല്‍കി. എത്ര കത്തിയാലും 100 കിലോ അവശിഷ്ടമെങ്കിലും ഭൂമിയില്‍ വീഴാനുള്ള സാധ്യതയും ചില ശാസ്ത്രജ്ഞന്‍മാര്‍ പ്രവചിക്കുന്നു.

നിലയത്തില്‍ ഇന്ധനമായി ഉപയോഗിച്ച ഹൈഡ്രസിന്‍ വിഷവസ്തുവാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിലയത്തിന്റെ ഭാഗങ്ങള്‍ ഭൂമിയില്‍ വീണാല്‍ അവയുടെ അടുത്തേക്ക് പോകുന്നതോ, തൊടുന്നതോ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം തുടങ്ങാന്‍ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പദ്ധതിയിടുന്നുണ്ട്.

Top