ഒടുവില്‍ ചൈന സത്യം പുറത്തു വിട്ടു; കൊവിഡ് ബാധിച്ച് മരിച്ചത് 3899 പേര്‍

വുഹാന്‍: കൊറോണ വൈറസിന്റെ പ്രാരംഭ കേന്ദ്രമായ വുഹാനില്‍ രണ്ടാമതും മരണസംഖ്യ പുറത്തുവിട്ട് ചൈന. പുതിയ റിപ്പോര്‍ട്ടില്‍ 50 ശതമാനം വര്‍ധനവാണുള്ളത്. വുഹാനില്‍ 2579 മരണങ്ങളാണ് ഉണ്ടായതെന്നാണ് ചൈന ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, പിന്നീട് പുതുക്കിയ കണക്കില്‍ 3899 പേര്‍ മരിച്ചെന്ന് ചൈന വ്യക്തമാക്കി. കേസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി.

ചൈനയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് 4632 പേരാണ് മരിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ എന്നിവരും പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സും ചൈനയുടെ മരണസംഖ്യയില്‍ നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു.

പ്രാരംഭ കേന്ദ്രമായിരുന്ന വുഹാനില്‍ ആദ്യഘട്ടത്തില്‍ കൊവിഡിനെ നേരിടാന്‍ വേണ്ടത്ര സൗകര്യമോ മുന്‍കരുതലോ ഉണ്ടായിരുന്നില്ല. രോഗം തിരിച്ചറിയാന്‍ തന്നെ ഏറെ വൈകിയെന്നും റോയിട്ടേഴ്സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ വുഹാനിലെ മരണ സംഖ്യ ഉയരാമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതുപോലെ കൊവിഡ് മരണങ്ങള്‍ മറ്റ് രാജ്യങ്ങളിലും ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലാകാമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

Top