ദോവലിന്റെ സന്ദര്‍ശനം അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കില്ലെന്ന് ചൈനീസ് മാധ്യമം

ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിക്കായി ചൈന സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായല്ല എത്തുന്നതെന്നു വിമര്‍ശിച്ച് ചൈനീസ് മാധ്യമം.

സിക്കിം അതിര്‍ത്തി ദോക് ലാമില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനല്ല യോഗമെന്നും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമം ‘ഗ്ലോബല്‍ ടൈംസ്’ പറഞ്ഞു.

ദോക് ലാം മേഖലയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുള്ള സംഘര്‍ഷത്തിനു പിന്നിലെ കൗശലക്കാരന്‍ അജിത് ദോവലാണെന്നും, അദ്ദേഹത്തിന്റെ ചൈനാ സന്ദര്‍ശനം ഇപ്പോള്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെന്നുമാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ കരുതുന്നതെന്നും മാധ്യമം ആരോപിക്കുന്നു.

ഇന്ത്യ പലകാര്യങ്ങളും തെറ്റിദ്ധരിക്കുകയാണ്, സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം ചേരുക സാധാരണ നടപടിമാത്രമാണ്. ദോവലിന്റെ ചൈനാ സന്ദര്‍ശനം അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള അവസരമല്ല എന്നും ചൈനീസ് മാധ്യമം മുഖപ്രസംഗത്തില്‍ വ്യക്തമാക്കി.

ബ്രിക്‌സ് രാജ്യങ്ങളിലെ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം 27, 28 തീയതികളിലാണ് ബെയ്ജിങ്ങില്‍ നടക്കുക. ഈ യോഗത്തിനിടെ ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ചൈനീസ് പ്രതിനിധി യാങ് ജിയേച്ചിയും ചര്‍ച്ച നടത്തുമെന്നാണു പ്രതീക്ഷ.

ഈ കൂടിക്കാഴ്ചയില്‍ നിലവില്‍ ദോക് ലാം മേഖലയില്‍ ഇരുസൈന്യവും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം ചര്‍ച്ചയാകുമെന്നാണു കരുതുന്നത്. ഈ സാധ്യതകളെയാണു ചൈനീസ് മാധ്യമം തള്ളിയത്.

ഇന്ത്യന്‍ സൈന്യം ചൈനീസ് അതിര്‍ത്തി ലംഘിച്ചുവെന്നും, അതിര്‍ത്തി കടന്ന സൈനികര്‍ എത്രയും വേഗം തെറ്റു തിരുത്തണമെന്നും മുഖപ്രസംഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സിക്കിം അതിര്‍ത്തിയായ ദോക് ലാമില്‍ തങ്ങളുടെ റോഡ് നിര്‍മാണം ഇന്ത്യന്‍ സേനയാണു തടഞ്ഞതെന്നാണ് ചൈനയുടെ വാദം. എന്നാല്‍, ഭൂട്ടാനെപ്പോലൊരു ചെറു രാജ്യത്തിന്റെ പ്രദേശം കയ്യേറി മേഖലയില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കാനാണു ചൈനീസ് ശ്രമമെന്നുമുള്ള നിലപാടിലാണ് ഇന്ത്യ.

സിക്കിം മേഖലയില്‍ ദോക് ലാമില്‍ ഒരു മാസമായി ഇന്ത്യ-ചൈന സൈനികര്‍ മുഖാമുഖം നില്‍ക്കുകയാണ്. ദോക് ലാമില്‍ ചൈനയുടെ നിര്‍മാണപ്രവൃത്തികള്‍ ഇന്ത്യന്‍ സൈനികര്‍ തടഞ്ഞതാണു പ്രശ്‌നങ്ങള്‍ക്കു തുടക്കം.

ചൈന അതിക്രമിച്ച് ഇന്ത്യയുടെ മേഖലയിലേക്ക് കടന്നുവെന്നാണ് ആരോപണം. എന്നാല്‍, ഇന്ത്യന്‍ സൈന്യമാണ് അതിര്‍ത്തിയില്‍ പ്രവേശിച്ചത് എന്നാണ് ചൈനയുടെ ആരോപണം.

ഏതാണ്ട് 3,500 കിലോമീറ്റര്‍ ദൂരമാണ് ഇന്ത്യ-ചൈന അതിര്‍ത്തി. ഇതില്‍ ഭൂരിഭാഗവും തര്‍ക്ക പ്രദേശമാണ്.

Top