ആയിരക്കണക്കിന് വരുന്ന ചൈനയിലെ മുസ്ലീം വിഭാഗങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ക്രൂരതയുടെ ചോര്‍ന്നുകിട്ടിയ ഔദ്യോഗിക രേഖകള്‍ പുറത്ത്. ദിവസേനയുള്ള ജീവിതത്തില്‍ ഇടപെടുന്ന തരത്തിലാണ് സിന്‍ജിയാംഗിലെ മുസ്ലീം വിഭാഗങ്ങളുടെ ജീവിതം. മൂവായിരത്തോളം പേരുടെ വ്യക്തിഗത വിശദീകരണങ്ങള്‍ ഈ രേഖകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
തീവ്രവാദവും, മത യാഥാസ്ഥിതികതയും തടയാനാണ് തങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നാണ് ചൈന വാദിക്കുന്നത്. എപ്പോള്‍ പ്രാര്‍ത്ഥിക്കുന്നു, എന്ത് വേഷം ധരിക്കുന്നു, ആരെയെല്ലാം ബന്ധപ്പെടുന്നു, കുടുംബാംഗങ്ങള്‍ എങ്ങിനെ പെരുമാറുന്നു തുടങ്ങിയ വിവരങ്ങളാണ് ദിവസേന പരിശോധിക്കുന്നത്. ഉയര്‍ന്ന രഹസ്യവിവരങ്ങള്‍ ഉള്‍പ്പെട്ട രേഖകള്‍ ചോര്‍ന്നതോടെയാണ് ക്രൂരത പുറത്തുവന്നത്.
മുസ്ലീങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന ക്യാംപുകള്‍ വെറും സ്‌കൂളുകള്‍ മാത്രമാണെന്ന് ചൈന വാദിക്കുമ്പോഴും ഇതിന് വിരുദ്ധമായാണ് രേഖകള്‍ സംസാരിക്കുന്നത്. മുഖാവരണം അണിഞ്ഞതിന്റെ പേരിലും, താടി വളര്‍ത്തിയതിനും, ഇന്റര്‍നെറ്റ് നോക്കിയതിനും ഉള്‍പ്പെടെ അറസ്റ്റ് ചെയ്യപ്പെട്ട് ക്യാംപുകളില്‍ ‘നന്നാക്കാന്‍’ എത്തിപ്പെട്ടവര്‍ ഉള്ളതായാണ് വിവരം. മറ്റൊരാള്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചതാണ് തെറ്റായി മാറിയത്. സിന്‍ജിയാംഗില്‍ വിദേശയാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നത് തീവ്രവാദത്തിലേക്കുള്ള വഴിയായാണ് കാണുന്നത്.
ഇന്റര്‍നെറ്റില്‍ ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ വിദേശ വെബ്‌സൈറ്റില്‍ എത്തിച്ചേര്‍ന്നതാണ് ഒരു 28കാരന്‍ ചെയ്ത പാതകം. സൗത്ത് സിന്‍ജിയാംഗിലെ ഹോട്ടാന്‍ നഗരത്തില്‍ 90% ജനസംഖ്യയും ഉയിഗുര്‍ മുസ്ലീങ്ങളാണ്. ഇവിടേക്ക് ഹാന്‍ കുടിയേറ്റക്കാര്‍ എത്തുന്നത് സംഘര്‍ഷത്തിന് കാരണമാകുന്നുണ്ട്.