ചൈനയില്‍ കൊവിഡ്-19 നിയന്ത്രണം ശക്തിപ്പെടുത്തുന്നു

ചൈനയില്‍ കൊവിഡ്-19 നിയന്ത്രണം ശക്തിപ്പെടുത്തുന്നു. പ്രാദേശിക തലത്തില്‍ ലോക്ക്ഡൗണ്‍, കൂട്ട പരിശോധന, യാത്രാനിയന്ത്രണം എന്നിവ ഏര്‍പ്പെടുത്തി. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയതോടെയാണ് നിയന്ത്രണം ശക്തമാക്കിയത്.

നവംബര്‍ 25 ന് രാജ്യത്ത് 35,183 പേരിലാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 3474 പേരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായെങ്കിലും 31,709 രോഗികളും യാതൊരു രോഗലക്ഷണങ്ങളും പ്രകടിപ്പിച്ചിരുന്നില്ല. നവംബര്‍ 24 ന് 32,943 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

അതില്‍ 3,103 പേരില്‍ മാത്രമാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. ഷാംങ്ഹായ്, ഗ്വാങ്ഷൗ, ചോങ്കിംഗ്, ചെങ്ഡു, സിയാന്‍, ഷിനാന്‍, ലാന്‍സൗ എന്നിവിടങ്ങളിലാണ് പ്രധാനമായും കൊവിഡ്-19 വ്യാപനം. ഷിജിയാസുവാങ്ങില്‍ കേസുകള്‍ നാലിരട്ടിയായി വര്‍ധിച്ചു. ആദ്യമായി കൊവിഡ്-19 സ്ഥിരീകരിച്ചത് മുതല്‍ മൂന്ന് വര്‍ഷമായി സീറോ കൊവിഡ് പോളിസി നടപ്പിലാക്കി വരികയാണ് രാജ്യത്ത്.

കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമ്പോള്‍ കൂടുതല്‍ ലക്ഷ്യബോധത്തോടേയും ശാസ്ത്രീയമായും നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.സീറോ കൊവിഡ് പോളിസി രാജ്യത്ത് കൊവിഡ് മരണം കുറക്കുന്നതിന് സഹായിച്ചെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ അഭിപ്രായം. രാജ്യത്ത് 80 വയസും അതിനുമുകളിലും പ്രായമുള്ളവരില്‍ 66% പേര്‍ മാത്രമാണ് ഇതിനകം വാക്‌സിനേഷന്‍ എടുത്തിട്ടുള്ളത്, അവരില്‍ 40% പേര്‍ മാത്രമാണ് ബൂസ്റ്റര്‍ ഡോസ് എടുത്തിട്ടുള്ളതെന്നുമാണ് റിപ്പോർട്ട്.

 

Top