മാലിദ്വീപുമായി സൈനിക കരാര്‍ ഒപ്പുവച്ച് ചൈന

മാലിദ്വീപുമായി സൈനിക കരാര്‍ ഒപ്പുവെച്ച് ചൈന. ഇന്ത്യയ്ക്കും മാലിദ്വീപിനും ഇടയിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടിയതോടെയാണ് പുതിയ നീക്കം. ഇരു രാജ്യങ്ങളും തമ്മില്‍ രണ്ട് സൈനിക കരാറുകളില്‍ ഒപ്പുവച്ചതായി ദേശീയ മാധ്യമമായ ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. കരാറുകളിലൊന്നിലെ വ്യവസ്ഥകള്‍ അനുസരിച്ച് മാലദ്വീപിന് ഒരു ചെലവും കൂടാതെ സൈനിക സഹായം നല്‍കുമെന്ന് ചൈന വ്യക്തമാക്കി. മാലദ്വീപ് പ്രതിരോധ മന്ത്രാലയം ഇതുവരെ സഹായത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

മേയ് 10-ന് ശേഷം ഒറ്റ ഇന്ത്യന്‍ സൈനികന്‍ പോലും മാലദ്വീപിലുണ്ടാകില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞു. സാധാരണ വേഷത്തില്‍ പോലും സൈനികരെ അനുവദിക്കില്ല.സൈനികര്‍ക്കു പകരം ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍ ദ്വീപിലെത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് മുയിസുവിന്റെ മുയിസുവിന്റെ പ്രസ്താവന. ചൈനയുമായി സൈനിക സഹായ കരാര്‍ ഒപ്പിട്ടതിനു പിന്നാലൊണ് മുയിസ് നിലപാട് കടുപ്പിച്ചത്.

മാലദ്വീപ് പ്രതിരോധ മന്ത്രി ഗസ്സന്‍ മൗമൂണും പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഇന്റര്‍നാഷണല്‍ മിലിട്ടറി കോഓപ്പറേഷന്‍ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ ഷാങ് ബവോഖും തമ്മില്‍ രേഖകള്‍ കൈമാറിയ ചടങ്ങിലാണ് കരാറുകള്‍ ഔപചാരികമായത്. സൈനിക പിന്തുണയുടെ സ്വഭാവത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതായും മാലിദ്വീപ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മറ്റൊന്ന് ചൈനീസ് ഗവേഷണ കപ്പലായ സിയാങ് യാങ് ഹോങ് 3 സംബന്ധിച്ച് ഒരു സമാന്തര കരാറില്‍ ഒപ്പുവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ കരാര്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ (കഛഞ) സമുദ്ര ഗവേഷണത്തെ സ്വാധീനിച്ചേക്കാം, ഇത് ചൈന-മാലിദ്വീപ് ഉഭയകക്ഷി ബന്ധത്തെ കൂടുതല്‍ ദൃഢമാക്കും. ഇന്ത്യയുമായുള്ള ബന്ധം മോശമായതോടെയാണ് ഈ കരാറുകള്‍ മാലദ്വീപിന് മുന്നിലേയ്ക്ക് എത്തുന്നത്.

ഭൂമിശാസ്ത്രപരമായി ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഏറെ തന്ത്രപ്രധാനമായ സ്ഥലത്താണ് മാലി സ്ഥിതി ചെയ്യുന്നത്, അതുകൊണ്ടുതന്നെ മേഖലയിലെ സമുദ്ര സുരക്ഷയിലും വ്യാപാര പാതകളിലും ഈ പ്രദേശം നിര്‍ണായക പങ്കാണ് വഹിക്കുന്നത്.

Top