രക്ഷകന്‍ ക്രിസ്തുവല്ല, ഷീ ചിന്‍പിങിന്റെ ഫോട്ടോ വച്ചാരാധിക്കാന്‍ ചൈന

ബെയ്ജിങ്: ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നു രക്ഷിക്കാന്‍ ക്രിസ്തുവിനല്ല പ്രസിഡന്റ് ഷീ ചിന്‍പിങ്ങിനു മാത്രമേ സാധിക്കൂവെന്ന പ്രചാരണവുമായി ചൈനീസ് ഭരണകൂടം.

പ്രാദേശിക ഭരണകൂടത്തിന്റെ ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയുടെ ഭാഗമായി ക്രിസ്ത്യാനികള്‍ക്കിടയിലാണ് ക്രിസ്തുവിനെയും ഷീയെയും താരതമ്യം ചെയ്തുള്ള പ്രചാരണങ്ങള്‍ നടക്കുന്നത്.

ക്രിസ്ത്യാനി വീടുകളില്‍ കര്‍ത്താവിനു പകരം ഷീ ചിന്‍പിങ്ങിന്റെ ചിത്രം സ്ഥാപിച്ചതായും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

2020നുള്ളില്‍ ദാരിദ്ര്യം അവസാനിപ്പിക്കണമെന്ന ലക്ഷ്യത്തിലാണു ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സിപിസി) പ്രവര്‍ത്തനം.

കഴിഞ്ഞ ദിവസം യുഗാനിലെ ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ സിപിസി അംഗങ്ങള്‍ സന്ദര്‍ശനം നടത്തിയിരുന്നു. ദാരിദ്ര്യത്തില്‍നിന്നു രക്ഷപ്പെടാന്‍ വീടുകളില്‍ ക്രിസ്തുവിനു പകരം ഷീയുടെ ചിത്രങ്ങള്‍ സ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടം ആവശ്യപ്പെട്ടതായാണു വിവരം.

ക്രിസ്തുവിന്റെ ചിത്രങ്ങള്‍, സുവിശേഷ വാക്യങ്ങള്‍, കുരിശുകള്‍ തുടങ്ങിയവ മാറ്റണമെന്നാണ് ഭരണകൂടത്തിന്റെ നിര്‍ദേശമെന്ന് ഹോങ്കോങ്ങിലെ സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു.

അതേസമയം, തങ്ങളുടെ സന്ദര്‍ശനത്തിന്റെ ഫലമായി അറുനൂറോളം വരുന്ന ഗ്രാമവാസികള്‍ മതവിശ്വാസത്തില്‍നിന്ന് മോചിതരായെന്ന് സിപിസി അവകാശപ്പെട്ടു.

വീടുകളിലുണ്ടായിരുന്ന മതഗ്രന്ഥങ്ങള്‍, പെയിന്റിങ്ങുകള്‍ തുടങ്ങിയവ മാറ്റി ഷീയുടെ 453 ചിത്രങ്ങള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ടെന്നും പാര്‍ട്ടി വ്യക്തമാക്കി.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് പല കുടുംബങ്ങളും പട്ടിണിയില്‍ വീണുപോകുന്നതെന്നും കര്‍ത്താവ് അസുഖങ്ങള്‍ മാറ്റുമെന്നാണ് ചിലര്‍ കരുതുന്നതെന്നും ദാരിദ്ര്യനിര്‍മ്മാര്‍ജന പദ്ധതിയുടെ ചുമതലയുള്ള ക്വി യാന്‍ പറഞ്ഞു.

എന്നാല്‍ കമ്യൂണിസ്റ്റു പാര്‍ട്ടിക്കും ഷീക്കും മാത്രമേ നിങ്ങളെ സഹായിക്കാന്‍ കഴിയൂവെന്നു ഞങ്ങള്‍ അവരെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ടെന്നും, അറിവില്ലാത്തവരാണ് ഇവരില്‍ പലരും, ദൈവമാണ് രക്ഷകനെന്നാണ് കരുതുന്നതെന്നും, എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു മാത്രമേ അവരെ രക്ഷിക്കാന്‍ കഴിയൂവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ക്വി യാന്‍ വ്യക്തമാക്കി.

ചിയാന്‍ഷി പ്രവിശ്യയിലെ യുഗാനില്‍ ജനസംഖ്യയില്‍ പത്തു ശതമാനവും ക്രിസ്ത്യാനികളാണ്. ചൈനയിലെ ജനങ്ങളില്‍ 11 ശതമാനം സര്‍ക്കാര്‍ കണക്കനുസരിച്ച് ദാരിദ്രരേഖയ്ക്കു കീഴിലുമാണ്.

Top