ബെയ്‌ജിംഗ് : ഇന്ത്യയുടെ ഡ്രോണ്‍ രാജ്യത്തിൻറെ വ്യോമപരിധിയിൽ അതിക്രമിച്ചു കടന്നതായി ചൈന.
ഈ ആളില്ലാ വിമാനം പിന്നീട് തകര്‍ക്കപ്പെട്ടതായും ചൈനീസ് സൈനിക വക്താവിനെ ഉദ്ധരിച്ച് ചൈനയുടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ടുചെയ്തു.
തങ്ങളുടെ രാജ്യത്തിൻറെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന നീക്കമാണ് ഇന്ത്യ നടത്തിയതെന്നും, ഈ കാര്യത്തിൽ അതൃപ്തിയും പ്രതിഷേധവും അറിയിക്കുന്നതായും ചൈനയുടെ സൈനിക വക്താവ് ഴാങ് ഷുയ്‌ലി പറഞ്ഞു.
എന്നാല്‍ എപ്പോള്‍ എവിടെവെച്ചാണ് അതിര്‍ത്തി ലംഘനമുണ്ടായതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ഡ്രോണ്‍ കൃത്യസമയത്ത് സൈന്യം കണ്ടെത്തി നശിപ്പിച്ചെന്നും, ഡ്രോണിന്റെ ഭാഗങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതായും ഴാങ് ഷുയ്‌ലി വ്യക്തമാക്കി.
അതിർത്തിയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് സമാധാനപരമായ നടപടികൾ ഇരു രാജ്യങ്ങളും സ്വീകരിച്ചിരുന്നു. അതിനിടെയാണ് വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന വിധത്തിൽ ഇന്ത്യ വ്യോമപരിധി ലംഘനം നടത്തിയെന്ന് ചൈന വ്യക്തമാക്കുന്നത്.