ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ചർച്ച നടത്തി ജപ്പാൻ-ചൈന വിദേശകാര്യമന്ത്രിമാർ

China Japan

ബെയ്‌ജിംഗ്: ജപ്പാൻ-ചൈന രാജ്യങ്ങൾ തമ്മിൽ വർഷങ്ങളായി ഇല്ലാതിരുന്ന ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ പുതിയ നീക്കം. ഇതിന്റെ ഭാഗമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ജപ്പാൻ വിദേശകാര്യമന്ത്രി ടാറോ കോനോയുമായി കൂടിക്കാഴ്ച നടത്തി. ബെയ്‌ജിംഗിലായിരുന്നു ഇരുരാജ്യങ്ങളുടെയും ചർച്ച നടന്നത്.

ലോകത്തിലെ സുപ്രധാന സാമ്പത്തിക ശക്തികളായ ജപ്പാനും ചൈനയും തമ്മിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ ജപ്പാന്റെ ചൈനീസ് അധിനിവേശവുമായി ബന്ധപ്പെട്ടും കിഴക്കൻ ചൈനാക്കടലിലെ ദ്വീപുകളെച്ചൊല്ലിയുമാണ് ശത്രുത തുടരുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ നടത്തിയ അക്രമങ്ങളെ കുറിച്ച് പശ്ചാത്തപിക്കാൻ പോലും അവർ തയാറായില്ലെന്ന് ചൈനയ്ക്കു പരാതിയുണ്ട്.

എന്നാൽ ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കുന്നതിന് നവംബറിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും വിയറ്റ്നാമിൽ വച്ച് ചർച്ച നടത്തിയിരുന്നു.

ജപ്പാൻ പ്രതിനിധിയുടെ ചൈനാ സന്ദര്‍ശനം ബന്ധം മെച്ചപ്പെടുത്താനുള്ള ജപ്പാന്റെ താൽപര്യത്തിന്റെ സൂചനയാണെന്നും, എന്നാൽ ചർച്ചകൾക്കിടയിൽ തടസങ്ങളും തർക്കങ്ങളും ഇടയിൽ കയറി വരുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. വ്യക്തമായ നിലപാടുകൾ സ്വീകരിക്കണമെന്നും, മാത്രമല്ല സാഹചര്യങ്ങൾ മെച്ചപ്പെട്ടില്ലെങ്കിൽ ഇരു രാഷ്ട്രങ്ങളും അകന്നുപോകാനാണ് സാധ്യതയെന്നും ചൈന അറിയിച്ചു.

Top