അതിര്‍ത്തിയില്‍ സൈനിക ശക്തി വര്‍ദ്ധിപ്പിച്ച് ചൈന ; മുഖാമുഖം ഇന്ത്യയും ചൈനയും

ന്യൂഡല്‍ഹി: ദോക്‌ലാമില്‍ സംഘര്‍ഷാവസ്ഥ കൂടുതൽ ശക്തമാകുന്നതോടെ അതിര്‍ത്തിയില്‍ സൈനിക ശക്തി ചൈന വര്‍ധിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

ഇന്ത്യ, ചൈന, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന ദോക്‌ലാമില്‍ ഇത് ഏഴാമത്തെ ആഴ്ചയാണ് ഇരു സൈനികരും തമ്മില്‍ മുഖാമുഖം നില്‍ക്കുന്നത്.

ട്രൈജംങ്ഷനില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെ ചൈനീസ് സൈന്യം 80 ടെന്റുകള്‍ നിര്‍മിച്ചുവെന്നാണ് സൂചന.

എണ്ണൂറോളം ചൈനീസ് സൈനികര്‍ മേഖലയില്‍ ഉണ്ടെന്നാണ് വിവരം.എന്നാൽ ചൈനീസ് ആര്‍മിയുടെ ഒരു ഇന്‍ഫ്രന്‍ട്രി ബറ്റാലിയന്‍ പൂര്‍ണമായും ഇല്ലെന്നാണ് റിപോർട്ടുകൾ പറയുന്നത്.

ഈ മേഖലയില്‍ 30 ടെന്റുകളിലായി 350 ഇന്ത്യന്‍ സൈനികരെയും വിന്ന്യസിച്ചിട്ടുണ്ട്.

എന്നാല്‍, ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം സംബന്ധിച്ച് വ്യക്തത നല്‍കാന്‍ ഔദ്യോഗിക കേന്ദ്രങ്ങള്‍ തയാറായില്ല.

ഇന്ത്യന്‍ സൈന്യം ആയുധങ്ങള്‍ ചൈനീസ് അതിര്‍ത്തിയിലേക്ക് മാറ്റിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

നിലവിലെ സ്ഥിതി തുടരാൻ സാധ്യത ഉള്ളതിനാൽ ഇന്ത്യ സൈനികര്‍ക്ക് മുന്നറിയിപ്പ് സന്ദേശം നല്‍കിയിരിക്കുകയാണ്‌.

അതിര്‍ത്തി മേഖലയില്‍ റോഡ് നിര്‍മിച്ചും ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകരെ തടഞ്ഞും ചൈന പ്രകോപനം സൃഷ്ടിച്ചതോടെയാണു പ്രശ്‌നം രൂക്ഷമായത്.

ഇന്ത്യയുടെ ബങ്കറുകള്‍ അവര്‍ ആക്രമിക്കുകകൂടി ചെയ്തതോടെ ഇന്ത്യ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

ഇന്ത്യയാണ് അതിര്‍ത്തി കടന്ന് അതിക്രമിച്ചു കയറിയത് എന്നാണ് ചൈനയുടെ വാദം. മേഖലയില്‍ നിന്നും ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്നും ചൈന ആവശ്യപ്പെടുന്നു.

Top