ഒളിയാക്രമണം പതിവ് രീതി; രാജ്യത്ത് സൈബര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട് ചൈന

ന്യൂഡല്‍ഹി: ഇന്ത്യാ-ചൈന തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന് നേരെ സൈബര്‍ ആക്രമണം ശക്തമാകുന്നു.
ശത്രു രാജ്യങ്ങള്‍ക്കെതിരെ ചൈന പലപ്പോഴും സൈബര്‍ ആക്രമണം നടത്തിയ ചരിത്രമാണ് ആശങ്കയ്ക്കു കാരണം. ഇന്ത്യന്‍ കരസേന കഴിഞ്ഞ വര്‍ഷം 23 തവണ സൈബര്‍ ആക്രമണത്തിനു വിധേയമായെന്നു കേന്ദ്രസര്‍ക്കാര്‍ തന്നെ പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയിരുന്നു.

2019 നവംബറില്‍ നടന്ന കൂടംകുളം ആണവ നിലയത്തിലെ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനിലെ സൈബര്‍ ആക്രമണവും 2019ല്‍ കേന്ദ്ര സര്‍ക്കാരിന്റെ 24 മന്ത്രാലയങ്ങളില്‍ നടന്ന സൈബര്‍ ആക്രമണം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയില്‍ ഇപ്പോഴും ദേശീയതലത്തില്‍ സൈബര്‍ അതോറിറ്റി ഇല്ല. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമ പ്രകാരമാണു സൈബര്‍ ആക്രമണ കേസുകള്‍ നേരിടുന്നത്. 2013ല്‍ രൂപം നല്‍കിയ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാണു സൈബര്‍ ആക്രമണങ്ങള്‍ സംബന്ധിച്ച പരാതികള്‍ നോക്കുന്നത്. പ്രതിരോധസേനകള്‍ക്കു മാത്രമായി ഡിഫന്‍സ് സൈബര്‍ ഏജന്‍സിക്കു രൂപം നല്‍കാന്‍ തീരുമാനിച്ചുവെങ്കിലും നടപ്പായില്ല.

ഇന്ത്യയില്‍ സൈബര്‍ ആക്രമണത്തിനു സാധ്യതയുണ്ടെന്നും ചൈനയില്‍ സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും സൈ ഫേര്‍മ എന്ന സ്ഥാപനം കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനെ കഴിഞ്ഞ ദിവസം അറിയിച്ചു. ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ള ചില സ്ഥാപനങ്ങളുടെ പട്ടികയും ഇവര്‍ നല്‍കിയിരുന്നു.

ആധുനിക യുദ്ധമുറകളുടെ ഭാഗമായി മാറിയിരിക്കുന്നു സൈബര്‍ ആക്രമണങ്ങള്‍. രാജ്യത്തെ മിക്ക പ്രവര്‍ത്തന മേഖലകളെയും സ്തംഭിപ്പിക്കാന്‍ സൈബര്‍ ആക്രമണങ്ങള്‍ക്കു കഴിയും. ആണവ കേന്ദ്രങ്ങള്‍, വൈദ്യുതി വിതരണം, വ്യോമയാനം, ഓഫിസുകള്‍, പ്രതിരോധ സേനകള്‍, ആരോഗ്യ മേഖല, ബാങ്കിങ്, ശാസ്ത്ര ഗവേഷണം തുടങ്ങി ഏതുരംഗത്തും ആക്രമണം ഉണ്ടാക്കാം എന്നാണ് സൂചന.

Top