ചൈന ഹിമാലയത്തിൽ ഒപ്റ്റിക്കൽ ഫൈബർ സ്ഥാപിച്ച് തത്സമയം കാര്യങ്ങൾ അറിഞ്ഞെന്ന് പെന്റഗൺ

വാഷിങ്ടണ്‍: 2020-ല്‍ ഇന്ത്യയുമായുള്ള അതിര്‍ത്തി സംഘര്‍ഷം മൂര്‍ച്ഛിച്ചു നില്‍ക്കേ പശ്ചിമ ഹിമാലയത്തിലെ ചില ഉള്‍പ്രദേശങ്ങളില്‍ ചൈന ഒപ്റ്റിക് ഫൈബര്‍ ശൃംഖല സ്ഥാപിച്ചതായി പെന്റഗണ്‍ റിപ്പോര്‍ട്ട്. അതിവേഗ ആശയവിനിമയത്തിനും വിദേശ ഇടപെടലില്‍നിന്ന് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇത്തരത്തില്‍ ഫൈബര്‍ ഒപ്റ്റിക് ശൃംഖല സ്ഥാപിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Military and Security Developments Involving the People’s Republic of China 2021- എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യത്തെ കുറിച്ച് പരാമര്‍ശമുള്ളത്. പി.എല്‍.എയുടെ കമാന്‍ഡര്‍മാര്‍ക്ക് ഐ.എസ്.ആര്‍.(intelligence, surveillance, and reconnaissance) വിവരങ്ങള്‍ തല്‍സമയം അറിയാനും സാഹചര്യത്തെ കുറിച്ചുള്ള കാര്യങ്ങള്‍ മനസ്സിലാക്കാനും സാധിച്ചിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇരു രാജ്യങ്ങളും പങ്കിടുന്ന അന്താരാഷ്ട്ര അതിര്‍ത്തിയെ ചൊല്ലി ദീര്‍ഘകാലമായി ഇന്ത്യയും ചൈനയും തമ്മില്‍ തുടരുന്ന തര്‍ക്കം കഴിഞ്ഞവര്‍ഷം ജൂണിലാണ് മൂര്‍ച്ഛിച്ചത്.

സംഘര്‍ഷത്തില്‍ ഇരുഭാഗത്തും നിരവധി സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. സംഘര്‍ഷത്തിനു പിന്നാലെ ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ നിര്‍ണായക സജ്ജീകരണങ്ങള്‍ ഒരുക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഒക്ടോബര്‍ പത്തിന് നടന്ന 13-ാം വട്ട കമാന്‍ഡര്‍തല ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.

യഥാര്‍ഥ നിയന്ത്രണ രേഖയ്ക്കു സമീപം അരുണാചല്‍ പ്രദേശില്‍ ചൈനീസ് ഗ്രാമത്തിന്റെ സാന്നിധ്യമുണ്ടെന്നും പെന്റഗണ്‍ റിപ്പോര്‍ട്ട് പറയുന്നു. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള നയതന്ത്ര-സൈനികതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയും എല്‍.എ.സിയില്‍ തങ്ങളുടെ അവകാശവാദങ്ങള്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ചൈന. 2020-ല്‍ നൂറ് സിവിലിയന്‍ വീടുകള്‍ ഉള്‍പ്പെടുന്ന ഗ്രാമം, ടിബറ്റ് സ്വയംഭരണ മേഖലയ്ക്കും എല്‍.എ.സിയുടെ കിഴക്കന്‍ സെക്ടറില്‍ അരുണാചല്‍ പ്രദേശിനും ഇടയിലെ തര്‍ക്ക പ്രദേശത്ത് ചൈന നിര്‍മിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. അപ്പര്‍ സുബാന്‍സിരി ജില്ലയിലെ സരി ചു നദിക്കരയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

Top