ചൈന-പാക്ക് ഭീഷണിയില്‍ ആശങ്കയറിയിച്ച് കരസേനാമേധാവി നരവനെ

ന്യൂഡല്‍ഹി:പാക്കിസ്ഥാനും ചൈനയും ചേര്‍ന്ന് ഇന്ത്യയ്ക്ക് ശക്തമായ ഭീഷണി സൃഷ്ടിക്കുന്നതായി കരസേന മേധാവി മനോജ് മുകുന്ദ് നരവനെ. ഇവരുടെ കൂട്ടായ ഭീഷണി ഒഴിവാക്കാനാവില്ല. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പാകിസ്ഥാന്‍ തുടരുന്നത്. ഭീകരവാദത്തെ ഇന്ത്യ ശക്തമായി എതിര്‍ക്കും. കൃത്യസമയത്ത് കൃത്യതയോടെ പ്രതികരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. ഏതു സാഹചര്യത്തെയും നേരിടാന്‍ സൈന്യം സജ്ജമാണെന്നും നരവനെ വ്യക്തമാക്കി.

ഇന്ത്യയും ചൈനയും തമ്മില്‍ സുരക്ഷ വിഷയത്തില്‍ ചര്‍ച്ച നടക്കുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. ഇരുഭാഗത്തു നിന്നും അതിര്‍ത്തികളില്‍ സൈന്യത്തെ പിന്‍വലിക്കുന്ന നടപടി ഉണ്ടായിട്ടില്ല. ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും സൈനിക മേധാവി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തികളിലെ സാഹചര്യവും കൊവിഡും പ്രധാന വെല്ലുവിളിയായിരുന്നു. വടക്കന്‍ മേഖലകളിലെ അതിര്‍ത്തികളില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സമാധാനമായ ഒരു പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും നരവനെ പറഞ്ഞു.

Top