ചൈന വീണ്ടും രക്ഷകനായി; മസൂദ് അസ്ഹറിനെ ഭീകരപ്പട്ടികയില്‍പെടുത്താനുള്ള പ്രമേയം പാസായില്ല

ന്യൂഡല്‍ഹി: പാക്ക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം യു.എന്‍ രക്ഷാസമിതിയില്‍ വീണ്ടും പരാജയപ്പെട്ടു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞമാസം 27നാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം രക്ഷാസമിതിയില്‍ യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ കൊണ്ടുവന്നത്.

എന്നാല്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗമായ ചൈന വീറ്റോ അധികാരം പ്രയോഗിക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു പ്രമേയത്തിന്‍മേല്‍ വോട്ടെടുപ്പ് നടന്നത്. ഇത് നാലാം തവണയാണ് ചൈന പാക്ക് ഭീകരന്റെ രക്ഷയ്ക്കെത്തുന്നത്.

പ്രമേയം പരാജയപ്പെട്ടതില്‍ നിരാശയുണ്ടെന്നും എന്നാല്‍, രാജ്യത്തിന്റെ പൗരന്‍മാര്‍ക്കെതിരേ നീചമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഭീകരരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സാധ്യമായ എല്ലാ വേദികളും ഉപയോഗപ്പെടുത്തുമെന്നും ഇന്ത്യ വ്യക്തമാക്കി. ചൈനയുടെ പേരെടുത്തുപറയാതെയാണ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കിയത്. രക്ഷാസമിതിയിലെ ഒരംഗം എതിര്‍ത്തതിനാല്‍ മസൂദ് അസ്ഹറിനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പ്രമേയത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു.

എന്നാല്‍ രക്ഷാസമിതിയില്‍ പ്രമേയം പരാജയപ്പെട്ടുവെങ്കിലും മസൂദ് അസ്ഹര്‍ ആഗോളഭീകരന്‍തന്നെയെന്ന് യു.എസ് ആവര്‍ത്തിച്ചു.

Top