പാക്കിസ്ഥാന് ഡ്രോണുകൾ നൽകാനൊരുങ്ങി ചൈന; എസ്-400 കരാറിന് തൊട്ടുപിന്നാലെ

drone china

ബെയ്‌ജിങ്‌: പാക്കിസ്ഥാന് 48 ഡ്രോണുകൾ നൽകാൻ ഒരുങ്ങി ചൈന. ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും വലിയ ഡീൽ ആണ് ഇതെന്നു ബെയ്‌ജിങ്‌ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

48 ഹൈ-എൻഡ് സൈനിക ഡ്രോണുകൾ നൽകാനാണ് കരാർ ആയിരിക്കുന്നത്. വിങ് ലൂങ് II എന്ന ഹൈ എൻഡ് മിലിട്ടറി ഡ്രോണുകളാണ് നൽകാൻ ഉടമ്പടിയായിരിക്കുന്നത്. ചെങ്ഡു എയർക്രാഫ്റ്റ് ഇൻഡസ്ട്രിയൽ (ഗ്രൂപ്പ്) കമ്പനിയാണ് ഈ എയർക്രാഫ്റ്റ് സിസ്റ്റത്തിന്റെ നിർമ്മാതാക്കൾ. സർക്കാരിന്റെ സംയുക്ത പ്രവർത്തനത്തോടെയാകും ഈ ഡ്രോണുകൾക്കായുള്ള ഏരിയൽ വാഹനം നിർമ്മിക്കുക. കരാറിന്റെ വിവരങ്ങൾ പുറത്തു വന്നെങ്കിലും കരാറിന്റെ തുക ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഇന്ത്യ റഷ്യയുമായി നടത്തിയ എസ്-400 മിസൈലിന്റെ കരാറിന്റെ തൊട്ടു പിന്നാലെയാണ് ഇത്തരം ഒരു നീക്കം. അതിനാൽ തന്നെ ചൈന പാക്കിസ്ഥാനുമായി നടത്തിയ ഉടമ്പടി ഇന്ത്യക്ക് ഒരു പ്രതിസന്ധി ആയേക്കും.

കഴിഞ്ഞ ആഴ്ച റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുട്ടിൻ ഇന്ത്യ സന്ദർശിച്ചപ്പോഴാണ് ഈ കരാറിന് ധാരണയാവുന്നത്. പുറത്തു നിന്നുള്ള ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളെ തടയുന്നതിനുള്ള രക്ഷാ മാര്‍ഗ്ഗമാണ് മിസൈല്‍ പ്രതിരോധ സംവിധാനം.

എസ്-400 വളരെ അത്യാധുനിക രീതിയില്‍ നിര്‍മ്മിക്കപ്പെട്ട സംവിധാനമാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ പ്രതിരോധത്തിനായി അമേരിക്ക വിപുലീകരിച്ച സംവിധാനത്തേക്കാള്‍ മികച്ചതാണ് റഷ്യന്‍ സംവിധാനമെന്നാണ് വിലയിരുത്തലുകള്‍. കൂടെ കൊണ്ടു നടക്കാവുന്ന തരത്തിലുള്ളതാണ് എസ്400. വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള റഡാര്‍ സംവിധാനം, സ്വയംപര്യാപ്തമായ നിരീക്ഷണ സംവിധാനം, ടാര്‍ജറ്റിംഗ് സിസ്റ്റം, ആന്റി എയര്‍ക്രാഫ്റ്റ് മിസൈല്‍ സംവിധാനം, മിസൈല്‍ ലോഞ്ചറുകള്‍, നിയന്ത്രണങ്ങള്‍ നടത്തുന്നതിനുള്ള വാര്‍ത്താവിനിമയ സംവിധാനം, അതിനാവശ്യമായ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് എസ്-400.

Top