ന്യൂഡല്‍ഹി: ലഡാക്കിലെ സംഘര്‍ഷത്തില്‍ 40ലേറെ ചൈനീസ് സൈനികരെ ഇന്ത്യ വധിച്ചതായി കേന്ദ്ര മന്ത്രി വി.കെ. സിങ്. ഏറ്റുമുട്ടലിന് ശേഷം ചൈനയുടെ ഭാഗത്തുണ്ടായ ആള്‍നാശത്തെ കുറിച്ച് കേന്ദ്ര മന്ത്രിസഭയുടെ ഭാഗത്ത് നിന്നുളള ആദ്യ പ്രതികരണമാണിത്. ഹിന്ദി വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വി.കെ. സിങ് ചൈനയുടെ ആള്‍നാശത്തെ കുറിച്ച് പരാമര്‍ശിച്ചത്.
നമുക്ക് 20 സൈനികരെയാണ് നഷ്ടമായതെങ്കില്‍ ചൈനക്ക് അതിന്റെ ഇരട്ടിയിലേറെ സൈനികരെ നഷ്ടമായിട്ടുണ്ട്. മരണസംഖ്യ ചൈന മറച്ചുവെക്കുകയാണ്. 1962ലെ യുദ്ധത്തിലും അവര്‍ തിരിച്ചടി അംഗീകരിക്കാന്‍ തയാറായിരുന്നില്ല -വി.കെ. സിങ് പറഞ്ഞു.
ചൈനയുടെ പിടിയിലായ 10 ഇന്ത്യന്‍ സൈനികരെ പിന്നീട് വിട്ടയച്ചിരുന്നു. ചൈനീസ് സൈനികര്‍ ഇന്ത്യയുടെ പിടിയിലായിരുന്നെന്നും ഇവരെയും വിട്ടയച്ചുവെന്നും വി.കെ. സിങ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഇന്ത്യ-ചൈന അതിര്‍ത്തിയായ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിലെ ഗല്‍വാന്‍ താഴ്വരയില്‍ രക്തരൂക്ഷിത ഏറ്റുമുട്ടല്‍ നടന്നത്. 45 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയും ചൈനയും തമ്മില്‍ ഇത്ര രൂക്ഷമായ ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. കേണല്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. 76 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇരുഭാഗത്തും ആള്‍നാശമുണ്ടായിട്ടുണ്ടെന്ന് ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡ് വക്താവ് കേണല്‍ സാങ് ഷുയി ചൊവ്വാഴ്ച പറഞ്ഞിരുന്നു. എന്നാല്‍, വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.
ഇന്ത്യയുടെ ഭൂപ്രദേശത്ത് ചൈന അതിക്രമിച്ച് കടക്കുകയോ ഇന്ത്യന്‍ പോസ്റ്റുകള്‍ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചിരുന്നു. ഇത് സൈന്യത്തിന്റെയും പ്രതിരോധ വകുപ്പിന്റെയും അവകാശവാദത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. തുടര്‍ന്ന്, പ്രസ്താവനക്ക് വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫിസ് രംഗത്തെത്തിയിരുന്നു.