China is set to sign off on loans worth $24 bn to Bangladesh

ധാക്ക:ബംഗ്ലാദേശുമായുള്ള 2400 കോടി രൂപയുടെ വായ്പാ കരാറില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഒപ്പുവയ്ക്കും.

ഗോവയില്‍ നടക്കാനിരിക്കുന്ന ബ്രിക്‌സ് ് സമ്മേളനത്തിനത്തിനു മുമ്പുള്ള ധാക്ക സന്ദര്‍ശനത്തിലായിരിക്കും ചൈനീസ് പ്രസിഡന്റ് കരാറില്‍ ഒപ്പു വയ്ക്കുന്നത്.

ബംഗ്ലാദേശിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ വായ്പാ കരാറാണിത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധാക്ക സന്ദര്‍ശനത്തില്‍ അനുവദിച്ച 200 കോടിയുടെ വായ്പയെ വെല്ലുവിളിച്ചാണ് ചൈന ബംഗ്ലാദേശുമായി 2400 കോടി രൂപയുടെ കരാറില്‍ ഒപ്പുവെക്കുന്നത്.

ഈ കരാര്‍ പ്രകാരം ഊര്‍ജം, തുറമുഖം, റെയില്‍വേ എന്നീ മേഖലകളിലെ വികസനത്തിനാണ് ചൈന വായ്പ അനുവദിച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യക്കു പുറമെ ജപ്പാനും ബംഗ്ലാദേശിന് സഹായവുമായി രംഗത്ത് എത്തിയിരുന്നു. ഇതോടെ ബംഗ്ലാദേശില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ രാജ്യങ്ങള്‍ക്കിടയിലെ മത്സരം കടുക്കുന്നുവെന്ന സൂചനയാണ് പുറത്തു വരുന്നത്.

1320 മെഗാവാട്ട് വൈദ്യുതി ഉല്‍പാദന കേന്ദ്രം, അതിവിപുലമായ തുറമുഖം എന്നിവയടക്കം 25 പദ്ധതികള്‍ക്കാണ് ചൈന വായ്പ നല്‍കുന്നതെന്ന് ബംഗ്ലാദേശ് ധനകാര്യ മന്ത്രി എം.എ മന്നന്‍ പറഞ്ഞു. ഷി ജിന്‍പിങ്ങിന്റെ സന്ദര്‍ശനം ബംഗ്ലാദേശിന്റെ ചരിത്രത്തില്‍ നാഴികക്കല്ലാകുമെന്നും ചരിത്രപരമായ വായ്പാ കരാറില്‍ ഒപ്പു വയ്ക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ചൈനയുടെ നടപടി സാധാരണമല്ലെന്നും ഇന്ത്യയും ചൈനയും ബംഗ്ലാദേശില്‍ കൃത്യമായ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സൗത്ത് ഏഷ്യയില്‍ പഠനം നടത്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ നാഷണല്‍ സ്റ്റഡീസ് ഡയറക്ടര്‍ സാവോ ഗാന്‍ചെങ് പറഞ്ഞു.

ഏഷ്യയില്‍ നിന്നു യൂറോപ്യന്‍ മേഖലയിലേക്കുള്ള വ്യാപാര, സഞ്ചാര ബന്ധങ്ങള്‍ വര്‍ധിപ്പിക്കാന്‍ ബംഗ്ലാദേശിന്റെ വളര്‍ച്ച സഹായിക്കുമെന്ന വിലയിരുത്തലാണ് ഇന്ത്യയെയും ചൈനയെയും ബംഗ്ലാദേശില്‍ ഇടപെടുവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top