ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റുമായി ചൈന

ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് കമ്പനികള്‍. സെക്കന്റില്‍ 1.2 ടെറാബിറ്റ്‌സ് ഡാറ്റ വരെ ഇതിന് കൈമാറ്റം ചെയ്യാനാകുമെന്നാണ് കമ്പനികളുടെ അവകാശ വാദം.

അടുത്തിടെ യുഎസ് പരീക്ഷിച്ച ഫിഫ്ത്ത് ജനറേഷന്‍ ഇന്റര്‍നെറ്റ് 2 നെറ്റ്വര്‍ക്കിന് സെക്കന്റില്‍ 400 ജിബി ഡാറ്റ വരെ കൈമാറ്റം ചെയ്യാനാകുമായിരുന്നു. ജൂലൈയിലാണ് ഈ നെറ്റ്വര്‍ക്ക് പ്രവര്‍ത്തന ക്ഷമമാക്കിയതെങ്കിലും വിവിധ പരീക്ഷണങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ചയാണ് ഔദ്യോഗികമായി അവതരിപ്പിച്ചത്. ചൈനയുടെ ഫ്യൂച്ചര്‍ ഇന്റര്‍നെറ്റ് ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഭാഗമാണ് ബീജിംഗ്-വുഹാന്‍-ഗ്വാങ്ഷൗ നെറ്റ്വര്‍ക്ക്. ചൈനീസ് അക്കാദമി ഓഫ് എഞ്ചിനീയറിംഗില്‍ നിന്നുള്ള എഫ്‌ഐടിഐ പ്രോജക്ട് ലീഡര്‍ വു ജിയാന്‍പിംഗ് പറയുന്നതനുസരിച്ച് ഇതിലും വേഗതയേറിയ ഇന്റര്‍നെറ്റ് ഒരുക്കാനുള്ള പുതിയ സാങ്കേതികവിദ്യ കൂടിയാണ് ഈ കണ്ടുപിടിത്തത്തിലൂടെ ചൈനയ്ക്ക് ലഭിച്ചിരിക്കുന്നത്.

ചുരുക്കി പറഞ്ഞാല്‍ വാവേ ടെക്‌നോളജീസ് വൈസ് പ്രസിഡന്റ് വാങ് ലെയ് പറയുന്നതനുസരിച്ച് 150 എച്ച്ഡി സിനിമകള്‍ വരെ ഒറ്റ സെക്കന്റില്‍ കൈമാറ്റം ചെയ്യാനാകും. സിന്‍ഹുവ സര്‍വകലാശാല, ചൈന മൊബൈല്‍, വാവേ ടെക്‌നോളജീസ്, സെര്‍നെറ്റ് കോര്‍പറേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. 3000 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് നെറ്റ്വര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ബെയ്ജിങ്, വുഹാന്‍, ഗാങ്ഷോ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് നെറ്റ്വര്‍ക്കിന്റെ പ്രവര്‍ത്തനം. ഈ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖലയിലൂടെ സെക്കന്റില്‍ 1.2 ടെറാബിറ്റ് ഡാറ്റ വരെ കൈമാറ്റം ചെയ്യാനാകും. ഇന്നത്തെ ഏറ്റവും വേഗമേറിയ നെറ്റ് വര്‍ക്കുകള്‍ക്ക് പരമാവധി സെക്കന്റില്‍ 100 ജിബി മാത്രമാണ് വേഗതയുള്ളത്.

Top