സംരക്ഷിത വന്യമൃഗങ്ങളുടെ പട്ടികയിൽ നിന്ന് കാട്ടുപന്നികളെ നീക്കി ചൈന

ബീജിംഗ്: കാട്ടുപന്നികൾക്ക് ഇനി സംരക്ഷണം ഇല്ലെന്ന് ചൈന. സംരക്ഷിത വന്യമൃഗങ്ങളുടെ പട്ടികയിൽ നിന്ന് കാട്ടുപന്നികളെ നീക്കി ചൈന. സംരക്ഷിത വന്യമൃഗ പദവി പോയതോടെ ചൈനയിൽ ഇനി കാട്ടുപന്നികളെ നിബന്ധനകൾക്ക് വിധേയമായി വേട്ടയാടാൻ അനുവദിക്കും. കാട്ടുപന്നിയുടെ എണ്ണം പെരുകി വിളകളും കൃഷിയിടങ്ങളും നശിപ്പിക്കുന്നത് വർധിച്ചതോടെ ആണ് തീരുമാനം. പലയിടത്തും കാട്ടുപന്നികള്‍ മനുഷ്യരെ ആക്രമിക്കുന്നതും പതിവായിരുന്നു.

ചൈനയുടെ 31 പ്രവിശ്യകളിൽ 28ലും കാട്ടുപന്നികൾ ധാരാളമായി ഉണ്ട്. പുതിയ തീരുമാനം അനിയന്ത്രിത വേട്ടയ്ക്കും കാട്ടുപന്നിയുടെ വംശനാശത്തിനും കാരണമാകുമെന്ന് ആഗോള മൃഗസ്നേഹി സംഘടനകൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. എങ്കിലും തത്കാലം കാട്ടുപന്നികളെക്കാൾ പ്രാധാന്യം കർഷകരുടെ ജീവനും കൃഷിവിളയ്ക്കും ആണെന്നാണ് ചൈനയുടെ നിലപാട്. ജനങ്ങളുടെ നിത്യ ജീവിതത്തിന് ഗുരുതരമായ വെല്ലുവിളികള്‍ സൃഷ്ടിച്ചതോടെയാണ് ചൈനയുടെ തീരുമാനം. 2000ത്തിലാണ് സംരക്ഷിത മൃഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള പട്ടിക ചൈന പുറത്ത് വിടുന്നത്.

പുതിയ പട്ടികയില്‍ 1924 ഇനം ജീവികളാണ് ഉള്‍പ്പെടുന്നത്. പുതിയ പട്ടികയില്‍ 700 സ്പീഷ്യസിലുള്ള ജീവികളാണ് പുതിയതായി ഉള്‍പ്പെട്ടിട്ടുള്ളത്. അടുത്തിടെ തിരക്കേറിയ റോഡുകളില്‍ കാട്ടുപന്നിയെത്തി ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നതും ചോളപ്പാടങ്ങളില്‍ വിളവ് നശിപ്പിക്കുന്നതുമായി നിരവധി ദൃശ്യങ്ങളും വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

Top