ഇസ്രയേലിന്റെ നടപടിയെ അനുകൂലിച്ച് പുതിയ നിലപാടുമായി ചൈന

ബെയ്ജിങ് : ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ പുതിയ നിലപാടുമായി ചൈന. ഇസ്രയേലിന് സ്വയംപ്രതിരോധത്തിന് അവകാശമുണ്ടെന്നും എന്നാല്‍ അതു മനുഷ്യാവകാശ നിയമങ്ങളും സാധാരണക്കാരുടെ ജീവനും സംരക്ഷിച്ചുകൊണ്ടുള്ളതാവണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. യുഎസ് സന്ദർശനത്തിനു മുന്നോടിയായാണ് വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ഇസ്രയേലിന്റെ നടപടിയെ അനുകൂലിച്ചുകൊണ്ട് ആദ്യമായാണ് ചൈന നിലപാടു സ്വീകരിക്കുന്നത്.

സ്ഥിതിഗതികൾ കൂടുതൽ മോശമാവുന്നതില്‍ ആശങ്കയുണ്ട്. സംഘർഷത്തിൽ‌ നിരവധി സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെട്ടു. രാജ്യാന്തര നിയമങ്ങൾ ലംഘിക്കപ്പെടുന്നതിലും ആശങ്കയുണ്ട്. മേഖലയിൽ സമാധാനം സ്ഥാപിക്കാൻ ചൈനയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് ഷിൻഹുവ റിപ്പോർട്ടു ചെയ്തു. ഒക്ടോബർ 26 മുതൽ 28 വരെയാണ് വാങ് യി യുഎസ് സന്ദര്‍ശിക്കുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞയാഴ്ച ഇസ്രയേലും ഹമാസും എത്രയും വേഗം വെടിനിർത്തലിനു തയാറാകണമെന്ന ആവശ്യവുമായി ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് രംഗത്തുവന്നിരുന്നു. ചർച്ചകൾക്കായി പലസ്തീൻ വിഷയത്തിൽ ഈജിപ്തുമായും മറ്റ് അറബ് രാജ്യങ്ങളുമായും ചർച്ച നടത്താൻ തയാറാണെന്നും ചിൻപിങ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഹമാസിന്റെ ആക്രമണത്തിൽ ഇസ്രേയിലിൽ 1400 പേർ കൊല്ലപ്പെട്ടതിനെ അപലപിക്കാൻ ചിൻപിങ് തയാറായില്ലെന്ന് യുഎസ് വിമർശിച്ചു. ചൈനയുടെ പ്രസ്താവനയിൽ‌ ഇസ്രയേല്‍ പ്രതിനിധിയും പ്രതിഷേധിച്ചിരുന്നു.

Top