സംയമനത്തോടെ ഇടപെടണം, അരുണാചല്‍ വിഷയത്തിൽ ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന

india-china

ബെയ്ജിങ്: അരുണാചല്‍പ്രദേശില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന. അരുണാചലില്‍ ഇന്ത്യ ശ്രദ്ധയോടെയും സംയമനത്തോടെയും ഇടപെടണമെന്ന് ചൈന മുന്നറിയിപ്പു നല്‍കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പാലമായ ധോല-സദിയ പാലം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് ചൈനയുടെ പ്രതികരണം.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തുമെന്നും അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നതിനായി ഇന്ത്യ ശ്രദ്ധയോടെയും സംയമനത്തോടെയും പെരുമാറുമെന്നാണ് കരുതുന്നതെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

ചൈന-ഇന്ത്യ അതിര്‍ത്തി സംബന്ധിച്ച് ചൈനയുടെ നിലപാട് വ്യക്തമാണ്. പരസ്പരമുള്ള ചര്‍ച്ചകളിലൂടെയും കൂടിക്കാഴ്ചകളിലൂടെയും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വക്താവ് പറഞ്ഞു.

ഇന്ത്യയുടെ ഭാഗമായ അരുണാചല്‍പ്രദേശ് ചൈനയുടേതാണെന്ന് ഏറെക്കാലമായി ചൈന അവകാശവാദം ഉന്നയിച്ചുവരികയാണ്. എന്നാല്‍ ഇന്ത്യ ഇത് അംഗീകരിക്കുന്നില്ല. അസമില്‍നിന്ന് അരുണാചല്‍പ്രദേശിലേയ്ക്കുള്ള പാലം യാഥാര്‍ഥ്യമായതാണ് ചൈനയ്ക്ക് ഇപ്പോള്‍ പ്രകോപനമുണ്ടാക്കിയിരിക്കുന്നത്. അരുണാചലില്‍ ഇന്ത്യ മേധാവിത്വമുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് ചൈന കരുതുന്നത്.

അസമില്‍ നിന്ന് അരുണാചലിലേയ്ക്കുള്ള യാത്രാദൂരവും സമയവും വളരെയധികം കുറയ്ക്കാന്‍ 9.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാലത്തിലൂടെ സാധിക്കും. പ്രധാനമായും സൈനിക നീക്കങ്ങള്‍ക്ക് ഏറെ ഗുണകരമാകുന്ന പാതയാണിത്.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് ഇന്ത്യയ്ക്ക് ഇത് അവസരമൊരുക്കും.

Top