ചൈന ജീവനുള്ള മൃഗങ്ങളെ പാഴ്സലുകളാക്കി കയറ്റുമതി ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്‌

ബെയ്ജിംഗ് : കൊറോണ പ്രഭവ കേന്ദ്രമാണ് ചൈന. ചൈന ജീവനുള്ള മൃഗങ്ങളെ പാഴ്‌സലുകളാക്കി അയക്കുന്നതായാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട് . ഇത്തരത്തില്‍ കയറ്റി അയച്ച പല മൃഗങ്ങളിലും വൈറസ് ബാധയും സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ ചൈനയിലെ സിചുവാനിലെ ചെംഗ്ഡുവില്‍ ഇസഡ് ടി ഒ എന്ന കൊറിയര്‍ കമ്പനിയുടെ ട്രക്കിനുള്ളിലാണ് തിങ്കളാഴ്ച 160 ഓളം പൂച്ചകളെയും നായ്ക്കളെയും പായ്ക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയത് . ചെംഗ്ഡു ഐഷിജിയ എന്ന മൃഗസംരക്ഷണ സംഘടനയാണ് വാഹനം തടഞ്ഞത്.

ട്രക്കിലെ എല്ലാ മൃഗങ്ങളും 3 മാസത്തില്‍ താഴെയുള്ള പ്രായമുള്ളവയായിരുന്നു . ഇതില്‍ നാലു മൃഗങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി. മറ്റു പല മൃഗങ്ങളിലും വൈറസ് ബാധയും കണ്ടെത്തിയിട്ടുണ്ട്.പിടിച്ചെടുത്ത മൃഗങ്ങള്‍ക്ക് ചെംഗ്ഡു ഐഷിജിയ പ്രവര്‍ത്തകര്‍ ഭക്ഷണം നല്‍കുകയും ചെയ്തു .38 മൃഗങ്ങളെ ഒഴികെ മറ്റ് എല്ലാ മൃഗങ്ങളെയും മൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും, വൈറസ് ബാധ കണ്ടെത്തിയവയ്ക്ക് വൈദ്യസഹായം നല്‍കുകയും ചെയ്തു.

ജീവനുള്ള മൃഗങ്ങളെ അനധികൃതമായി കടത്താന്‍ ശ്രമിച്ചതിന് കൊറിയര്‍ കമ്പനി ക്ഷമ ചോദിച്ചെങ്കിലും , സംഭവം വിവാദമുണ്ടാക്കിയിട്ടുണ്ട് . ലോകമൊന്നടങ്കം കൊറോണ മഹാമാരിയില്‍ പകച്ച് നില്‍ക്കുമ്പോഴാണ് വൈറസ് ബാധയുള്ള മൃഗങ്ങളെ ചൈന പാഴ്‌സലായി അയക്കാന്‍ ശ്രമിച്ചത് .1700 കിലോമീറ്റര്‍ അകലെയുള്ള ഷെന്‍ഷെന്‍ ഉള്‍പ്പെടെ ചൈനയിലെ വിവിധ സ്ഥലങ്ങളിലേക്കായിരുന്നു പാഴ്‌സലുകള്‍ അയക്കാനിരുന്നത് .

ജീവനുള്ള എലികള്‍, ആമകള്‍, പല്ലികള്‍ എന്നിവയെ പായ്ക്ക് ചെയ്ത അന്ധ ബോക്‌സുകള്‍ ടൊബാവോ പോലുള്ള വെബ്സൈറ്റുകളില്‍ വില്‍പ്പനയ്ക്കെത്തിയിട്ടുമുണ്ട് .

 

 

Top