മരണങ്ങളില്‍ സാര്‍സിനെ മറികടന്ന് കൊറോണ; ആശ്വാസമായി ‘രോഗമുക്തി’ നേടുന്നവരുടെ എണ്ണം

2002, 2003 വര്‍ഷങ്ങളില്‍ ചൈനയില്‍ പടര്‍ന്നുപിടിച്ച ഗുരുതരമായ ശ്വാസകോശരോഗം ബാധിച്ച് മരിച്ചവരുടെ എണ്ണത്തെ ഒരു മാസം കൊണ്ട് മറികടന്ന് കൊറോണാവൈറസ്. അടുത്ത ദിവസങ്ങളില്‍ ചൈനയില്‍ രോഗം ഭേദമായവരുടെ എണ്ണവും വര്‍ദ്ധിക്കുന്നുവെന്നതാണ് ഏക ആശ്വാസം. 632 പേര്‍ക്കാണ് ചൊവ്വാഴ്ച വരെ രോഗം ഭേദമായതെന്ന് ചൈനയുടെ ഹെല്‍ത്ത് കമ്മീഷന്‍ വ്യക്തമാക്കി. 425 മരണങ്ങളും ഈ ഘട്ടത്തില്‍ നടന്നിട്ടുണ്ട്.

സാര്‍സ് പകര്‍ച്ചവ്യാധിയില്‍ ചൈനയില്‍ 349 പേരാണ് ആകെ മരിച്ചത്. രോഗം ഭേദമാകുന്നവരുടെ എണ്ണം ഉയര്‍ന്നതോടെ ആരോഗ്യ വിദഗ്ധര്‍ പ്രതീക്ഷയിലാണ്. തങ്ങള്‍ നല്‍കുന്ന ചികിത്സ ഫലപ്രദമാകുന്നുവെന്ന വിവരമാണ് ഇവരെ സന്തോഷിപ്പിക്കുന്നത്. സാര്‍സിനേക്കാള്‍ അപകടം കുറവാണ് കൊറോണയെന്നാണ് ഇതോടെ കരുതുന്നത്. സാര്‍സില്‍ മരണനിരക്ക് 9.6 ശതമാനവും, പുതിയ കൊറോണവൈറസ് ബാധിച്ചവരില്‍ 2 ശതമാനമാണ് മരണമടഞ്ഞത്.

ഡിസംബര്‍ 31നാണ് ദുരൂഹമായ ന്യൂമോണിയയുമായി ബന്ധപ്പെട്ട പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതായി ചൈന ആദ്യമായി പ്രഖ്യാപിക്കുന്നത്. 12 ദിവസങ്ങള്‍ക്ക് ശേഷം രോഗം പുറത്തേക്ക് പകരാതിരിക്കാന്‍ 11 മില്ല്യണ്‍ ജനങ്ങള്‍ വസിക്കുന്ന നഗരത്തിന് താഴിട്ടു. പ്രഭവകേന്ദ്രമായ ഹുബെയില്‍ ഞായറാഴ്ച വരെ 80 രോഗികളുടെ രോഗം ഭേദമായെന്നാണ് കണക്ക്, 56 മരണങ്ങളും സംഭവിച്ചു. ശനിയാഴ്ച 49 രോഗികളാണ് ആശുപത്രി വിട്ടത്, 45 പേര്‍ മരിക്കുകയും ചെയ്തു.

കൊറോണാവൈറസ് ബാധിക്കന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് സംഭവിക്കുന്നുണ്ടെങ്കിലും രോഗമുക്തി നേരിടുന്നവരുടെ എണ്ണവും ഇതിനൊപ്പം കൂടുന്നതാണ് ആശ്വാസത്തിലേക്ക് വഴികാണിക്കുന്നത്. പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന് മുന്‍പ് വൈറസ് ശരീരത്തില്‍ പ്രവേശിച്ചവരാണ് രോഗലക്ഷണങ്ങള്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്നതെന്നാണ് കരുതുന്നത്. തിങ്കളാഴ്ച വരെ 20,438 കേസുകളാണ് ചൈന സ്ഥിരീകരിച്ചത്. സാര്‍സ് ബാധ 5327 കേസുകളും സൃഷ്ടിച്ചെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ചൈനയിലെ കൊറോണ മൂലം എണ്ണയുടെ ആവശ്യം കുറയുമെന്ന പശ്ചാത്തലത്തില്‍ എണ്ണവില തിങ്കളാഴ്ച താഴ്ന്നു. ചൈനയിലേയും, ചുറ്റുമുള്ള രാജ്യങ്ങളിലേയും ഓഹരി വിപണിയും ഇടിഞ്ഞ് നില്‍ക്കുന്നു. ഇതിനിടെ കൊറോണാ പോരാട്ടത്തിലുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ സഹായിക്കാന്‍ ചൈനയുടെ സെന്‍ഡ്രല്‍ ബാങ്ക് 173 ബില്ല്യണ്‍ ഡോളര്‍ സാമ്പത്തിക സിസ്റ്റത്തിലേക്ക് ഒഴുക്കി.

Top