ബെയ്‌ജിംഗ് : രക്തസാക്ഷികളെയും വീരനായകരെയും അപമാനിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്നതിന് നിയമം നടപ്പിലാക്കനൊരുങ്ങി ചൈനീസ് ഭരണകൂടം.
പുതിയ നടപടി രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ ധീരരക്തസാക്ഷികളുടെയും , രാജ്യ സ്നേഹത്തിന്റെയും അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനാണ് ഈ നടപടിയെന്ന് നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് (എന്‍.പി.സി.) സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ വെബ്സൈറ്റ് വ്യക്തമാക്കി.
വീരനായകരെയും രക്തസാക്ഷികളെയും അപമാനിക്കുന്നവര്‍ക്ക് പിഴശിക്ഷയോ ക്രിമിനല്‍ നടപടികളോ ലഭിക്കുമെന്ന് ചൈന അറിയിച്ചു. ഇവരുടെ സ്മാരകങ്ങള്‍ക്കടുത്തുള്ള ഭൂമി നിയമവിരുദ്ധമായി കൈയേറുന്നതിന് വിലക്കുണ്ട്.
2012-ല്‍ ഷി ജിന്‍പിങ് ചൈനീസ് പ്രസിഡന്റായതിനുശേഷം ‘ദേശസ്നേഹത്തിന്റെ സത്ത’ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ദേശീയഗാനത്തെ അപമാനിക്കുന്നവരെ മൂന്നുവര്‍ഷം വരെ തടവിനു ശിക്ഷിക്കാനുള്ള നിയമത്തിന് എന്‍.പി.സി. കഴിഞ്ഞമാസം അനുമതി നല്‍കിയിരുന്നു.