കശ്മീരിലോ ഉത്തരാഖണ്ഡിലോ പ്രവേശിച്ചാല്‍ എന്ത് ചെയ്യുമെന്ന് ഇന്ത്യയെ വെല്ലുവിളിച്ച് ചൈന

ബെയ്ജിങ്: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം മുറുകുന്ന സാഹചര്യത്തില്‍, ദോക് ലാം പ്രതിസന്ധി ഒഴിവാക്കാന്‍ ഇന്ത്യന്‍ സൈന്യം മേഖലയില്‍ നിന്നും പിന്മാറണമെന്ന ആവശ്യവുമായി വീണ്ടും ചൈന രംഗത്ത്.

ഇരുവിഭാഗവും സൈന്യത്തെ പിന്‍വലിക്കുകയെന്ന ഇന്ത്യയുടെ നിര്‍ദ്ദേശം അംഗീകരിക്കാനാകില്ലെന്നാണ് ചൈനയുടെ നിലപാട്.

മാത്രമല്ല, ഉത്തരാഖണ്ഡിലെ കാലാപാനിയിലോ കശ്മീരിലോ പ്രവേശിച്ചാല്‍ ഇന്ത്യ എന്ത് ചെയ്യുമെന്നും ചൈന ആരാഞ്ഞു.

ഇന്ത്യന്‍ സൈന്യം ദോക് ലാമില്‍ നിലയുറപ്പിച്ചിട്ട് ഒന്നരമാസമായി. കൂടാതെ, മേഖലയില്‍ റോഡ് നിര്‍മിക്കാനുള്ള ചൈനീസ് ശ്രമത്തെ ഇന്ത്യ തടയുകയും ചെയ്തിരുന്നു.

എന്നാല്‍, ദോക് ലാം സംഘര്‍ഷം സമാധാനപരമായി പരിഹരിക്കാനുള്ള സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ചൈനയുടെ നിലപാട്. മേഖലയിലെ സംഘര്‍ഷം അപകടകരമായ സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണെന്നും ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥ വാങ്ങ് വെന്‍ലി പറഞ്ഞു.

പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇരുരാജ്യങ്ങളും ഒരുമിച്ചു സൈന്യത്തെ പിന്‍വലിക്കാം എന്ന് ഇന്ത്യ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും, ഇത് പ്രയോഗികമെല്ലെന്നായിരുന്നു ചൈനയുടെ വാദം.

ഇന്ത്യന്‍ സൈന്യത്തെ നിരുപാധികം മേഖലയില്‍ നിന്നും പിന്‍വലിക്കണമെന്നാണ് ചൈനയുടെ ആവശ്യം. അല്ലാത്ത പക്ഷം അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ചുള്ള ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

Top