നിയന്ത്രണ രേഖ മറികടന്ന് ധാരണ ലംഘിച്ചത് ചൈന; പ്രതികരിച്ച് വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: ധാരണ ലംഘിച്ച് ചൈനയാണ് നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യയുടെ ഭാഗത്തേക്ക് കടന്നതെന്ന് വിദേശകാര്യമന്ത്രാലയം. ഇന്ത്യ – ചൈന അതിര്‍ത്തിയായ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രാലയം പ്രതികരണവുമായി രംഗത്തെത്തിയത്.

ഇന്ത്യയുമായി ചൈന ഉണ്ടാക്കിയ ധാരണ ലംഘിച്ചെന്നും ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കും എന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവയാണ് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.

കിഴക്കന്‍ ലഡാക്കിന്റെ അതിര്‍ത്തിപ്രദേശത്ത് ഇരുസേനകളും പിന്‍മാറാനുള്ള നടപടികള്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനിക, നയതന്ത്ര ഉദ്യോഗസ്ഥര്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു.

ജൂണ്‍ 6, 2020-ന് ഇരുസൈന്യങ്ങളിലെയും കമാന്‍ഡര്‍മാര്‍ യോഗം ചേര്‍ന്ന്, സൈനികരെ മേഖലയില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനമെടുത്തിരുന്നു. മാത്രമല്ല, ഗ്രൗണ്ട് കമാന്‍ഡര്‍മാര്‍ മേഖലയില്‍ പരസ്പരം യോഗം ചേര്‍ന്ന്, എങ്ങനെ സൈന്യത്തെ പിന്‍വലിക്കാമെന്നതില്‍ ഒരു ധാരണയിലെത്തി അതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി വരികയായിരുന്നു. അതിനിടയിലാണ് ധാരണ ലംഘിച്ച് ചൈന കടന്നു കയറ്റം നടത്തിയതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ചൈന ധാരണ അംഗീകരിക്കുകയും ചെയ്തില്ല, മാത്രമല്ല ഗാല്‍വന്‍ താഴ്‌വരയിലെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ എന്ന നിയന്ത്രണരേഖയെ മാനിക്കുകയും ചെയ്തില്ല. ജൂണ്‍ 15 2020-ന് വൈകിട്ടും, രാത്രിയുമായി ഇരുസൈന്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു.

ചൈന അതിര്‍ത്തി ധാരണ ലംഘിച്ച്, ഇത് മാറ്റാന്‍ ശ്രമം നടത്തിയതോടെയായിരുന്നു ഇത്. രണ്ട് ഭാഗത്തും മരണങ്ങളുണ്ടായി. ഉയര്‍ന്ന നയതന്ത്ര, സൈനിക തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായ ധാരണ ചൈന മാനിച്ചിരുന്നെങ്കില്‍ ഈ മരണങ്ങള്‍ ഒഴിവാക്കാമായിരുന്നൂവെന്ന് പ്രസ്താവനയില്‍ വീശദമാക്കുന്നു.

Top