അവശ്യസാധനങ്ങള്‍ സംഭരിക്കാന്‍ ആഹ്വാനം ചെയ്ത് സര്‍ക്കാര്‍; ചൈന കടുത്ത നിയന്ത്രണങ്ങളിലേക്ക്

ബെയ്ജിങ്: അവശ്യസാധനങ്ങള്‍ സംഭരിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് ചൈനീസ് സര്‍ക്കാര്‍. അവശ്യവസ്തുക്കളുടെ വിതരണം ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ക്കും നിര്‍ദേശമുണ്ട്. രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്നുവെന്ന ആശങ്കകള്‍ക്കിടയിലാണ് അവശ്യവസ്തുക്കള്‍ സംഭരിച്ചുവയ്ക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ വാണിജ്യവകുപ്പിന്റെ വെബ്സൈറ്റില്‍ ഇതുസംബന്ധിച്ച നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിത്യജീവിതത്തിനും അടിയന്തര ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനുള്ള അവശ്യവസ്തുക്കള്‍ ശേഖരിച്ചുവെയ്ക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഭക്ഷ്യക്ഷാമത്തെക്കുറിച്ചോ കോവിഡ് പ്രതിസന്ധിയെക്കുറിച്ചോ നോട്ടീസില്‍ പരാമര്‍ശമില്ല. എന്നാല്‍ കോവിഡ് പുതിയ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനായി സമ്പൂര്‍ണ ലോക്ഡൗണ്‍ അടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണെങ്കില്‍ അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം വരാതിരിക്കാനാണ് ഈ നിര്‍ദേശമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സര്‍ക്കാര്‍ വൃത്തങ്ങളൊന്നും ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

കാര്‍ഷിക ഉല്‍പ്പാദനം സുഗമമാക്കുന്നതിനും വിതരണ ശൃംഖല സുഗമമായി നിലനിര്‍ത്തുന്നതിനും പ്രാദേശിക ഭക്ഷ്യ ശേഖരവും വിലസ്ഥിരതയും ഉറപ്പുവരുത്തുന്നതിനും ബന്ധപ്പെട്ടവര്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് വാണിജ്യ മന്ത്രാലയം നിര്‍ദേശിക്കുന്നു.

കോവിഡിന് പുറമേ കടുത്ത വേനലും വെള്ളപ്പൊക്കവും കഴിഞ്ഞ രണ്ട് വര്‍ഷമായി ചൈനയെ ബാധിച്ചിട്ടുണ്ട്, ഇത് കാര്‍ഷിക ഉത്പാദനത്തെ ബാധിക്കുകയും അവശ്യസാധനവില കുതിച്ചുയരുന്നതിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം ഇത്തരം പ്രശ്നങ്ങളെ രൂക്ഷമായി ബാധിക്കുമെന്നിരിക്കെ ഇതിനെ നേരിടാനാവാം സര്‍ക്കാരിന്റെ നീക്കമെന്നും സൂചനകളുണ്ട്.

അതിര്‍ത്തി അടയ്ക്കല്‍, ലോക്?ഡൗണുകള്‍, നീണ്ട ക്വാറന്റീന്‍ കാലയളവുകള്‍ തുടങ്ങിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിക്കൊണ്ട് കര്‍ശനമായ നടപടികളാണ് ചൈനീസ് സര്‍ക്കാര്‍ കോവിഡിനെ നേരിടാന്‍ സ്വീകരിച്ചത്. ഫെബ്രുവരിയില്‍ നടക്കുന്ന ബെയ്ജിങ് വിന്റര്‍ ഒളിമ്പിക്സിന് മുന്നോടിയായ പുതിയ വ്യാപനത്തെ തുടക്കത്തില്‍ തന്നെ നിയന്ത്രിക്കാന്‍ കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

കോവിഡ് ഡെല്‍റ്റ വകഭേദ കേസുകള്‍ ചൈനയില്‍ കൂടുതലായി വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

 

Top