ജനസംഖ്യ വർധിപ്പിക്കാനായി പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ചൈന. ജനസംഖ്യ നിരക്കില്‍ റെക്കോര്‍ഡ് കുറവ് രേഖപ്പെടുത്തിയതോടെയാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറായത്. രാജ്യത്ത് നിലവിലെ സ്ഥിതി തുടർന്നാൽ 2025ഓടെ ജനസംഖ്യ ക്രമാതീതമായി കുറയുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനങ്ങൾ.
ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ പുറപ്പെടുവിച്ച പുതിയ മാര്‍ഗ നിര്‍ദേശങ്ങളില്‍, ദേശീയ- സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യുല്‍പ്പാദന ആരോഗ്യത്തിനുള്ള ചെലവ് വര്‍ധിപ്പിക്കാനും രാജ്യവ്യാപകമായി ശിശു സംരക്ഷണ സേവനങ്ങള്‍ മെച്ചപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടികളുണ്ടാകാന്‍ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിവിധ നടപടികള്‍ സ്വീകരിക്കാന്‍ പ്രാദേശിക സര്‍ക്കാരുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. യുവ ദമ്പതികൾക്ക് വിദ്യാഭ്യാസം, പാര്‍പ്പിടം, ജോലി,സബ്‌സിഡികള്‍, നികുതിയിളവുകള്‍, മെച്ചപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയവയാണ് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍. രണ്ട് മുതല്‍ മൂന്ന് വരെ പ്രായമുള്ള കുട്ടികള്‍ക്ക് നഴ്‌സറി സൗകര്യം ഉറപ്പാക്കണമെന്നും പ്രവിശ്യാ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചുരുക്കത്തില്‍ ജനസംഖ്യാപരമായ വലിയ പ്രതിസന്ധിയിലൂടെയാണ് ചൈന മുന്നോട്ടുപോവുന്നത്. ഈയൊരു സാഹചര്യത്തിലാണ് നിലപാട് മയപ്പെടുത്താനും കൂടുതൽ കുട്ടികൾ ഉണ്ടാക്കാൻ പ്രോത്സാഹനം നൽകാനും രാജ്യം തീരുമാനിച്ചത്.2016ല്‍ ‘ഒറ്റ കുട്ടി നയം’ അവസാനിപ്പിച്ച ചൈന കഴിഞ്ഞ വര്‍ഷം, മൂന്ന് കുട്ടികള്‍ വരെ ആകാം എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജനന നിരക്കിൽ പ്രത്യേകിച്ച് ഉയർച്ചയൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല അഞ്ച് വര്‍ഷമായി ഇത് കുറഞ്ഞു തന്നെയാണുള്ളത്.