ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരയില്‍ ചാവേറായവരില്‍ ഒരു സ്ത്രീയും

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ ജനതയെ ഭീതിയിലാഴ്ത്തി രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നടന്ന ഭീകരാക്രമണത്തില്‍ ചാവേറായവരില്‍ ഒരു സത്രീയും ഉള്‍പ്പെട്ടിട്ടുള്ളതായി ശ്രീലങ്കന്‍ പ്രതിരോധ സഹമന്ത്രി റുവാന്‍ വിജെവര്‍ധന അറിയിച്ചു. ഹോട്ടലുകളിലും പള്ളികളിലുമായുണ്ടായ സ്ഫോടനങ്ങളില്‍ ഒമ്പത്പേരാണ് ചാവേറുകളായത്.

അതേസമയം, സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 321 ല്‍ നിന്നും 359 ആയി ഉയര്‍ന്നു. അടിയന്തര സാഹചര്യം ഒഴിവായിട്ടില്ലെന്നും 500 ഓളം പേര്‍ പരുക്കേറ്റ് ചികിത്സയിലാണെന്നും പോലീസ് വക്താവ് വ്യക്തമാക്കി. ആക്രമണവുമായി ബന്ധപ്പെട്ട് 60 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഏറ്റെടുത്തിരുന്നു. സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷമാണ് ഉത്തരവാദിത്വം തങ്ങള്‍ക്കാണെന്ന പ്രഖ്യാപനവുമായി ഐഎസ് രംഗത്തുവന്നത്.

സ്ഫോടന പരമ്പരയെക്കുറിച്ച് ഇന്ത്യ മൂന്നു തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സ്ഫോടനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് അവസാന മുന്നറിയിപ്പ് നല്‍കിയതെന്നും സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട ചാവേറിന്റേ പേരടക്കമാണ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയതെന്നും ശ്രീലങ്കന്‍ അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. ഈ മുന്നറിയിപ്പില്‍ നടപടി സ്വീകരിക്കാതിരുന്നതുമൂലമാണ് ആക്രമണം തടയാന്‍ സാധിക്കാതെവന്നതെന്നും ശ്രീലങ്കന്‍ അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്.

Top