കാണാതായ ചിലി സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന

സാന്റിയാഗോ: ചിലിയില്‍ നിന്ന് അന്റാര്‍ട്ടിക്കയിലെ സൈനിക താവളത്തിലേക്ക് പോയ ചിലി സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന. 38 യാത്രക്കാരുമായി കാണാതായ ഇ130 വിമാനത്തിന്റെ ഇന്ധന ടാങ്കിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയതെന്നാണ് സൂചന.

വിമാനം കാണാതായ ഡ്രേക്ക് പാസേജില്‍( അന്റാര്‍ട്ടിക്കയുടെ തെക്ക്) നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.അതേസമയം കാണാതായ സൈനികവിമാനത്തിന്റെ ഭാഗങ്ങളാണിതെന്ന് സ്ഥിരീകരിച്ചിട്ടില്ല. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് ഔദ്യോഗികവക്താവ് അറിയിച്ചു. കണ്ടെത്തിയ ഭാഗങ്ങള്‍ ചിലിയിലെത്തിച്ച് പരിശോധിക്കുമെന്നാണ് സൂചന.

ചിലിയിലെ തെക്കന്‍ നഗരമായ പുന്റ അറീനയില്‍ നിന്ന് പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം 4:55 ന് പറന്നുയര്‍ന്ന വിമാനവുമായി ആറ് മണിയോടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. അതില്‍ സ്വകാര്യനിര്‍മാണ കമ്പനിയിലെ രണ്ട് ഉദ്യോഗസ്ഥരും ചിലിയന്‍ യൂണിവേഴ്സിറ്റിയിലെ ഒരു ഉദ്യോഗസ്ഥനും മൂന്ന് കരസേനാംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു.

അന്റാര്‍ട്ടിക്കയിലെ താവളത്തിലുള്ള സൈനികര്‍ക്ക് സൗകര്യങ്ങളൊരുക്കുന്നതിനും അവശ്യവസ്തുക്കളുമായിട്ടാണ് വിമാനം പുറുപ്പെട്ടത്.യുഎസ്, ബ്രസീല്‍, ഉറുഗ്വേ, അര്‍ജന്റീന, ചിലി എന്നീ രാജ്യങ്ങള്‍ സംയുക്തമായി വിമാനത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്. വിമാനം തകര്‍ന്ന് വീണതായാണ് വിദഗ്ധരുടെ നിഗമനം.

Top