ബിരിയാണി വാഗ്ദാനം ചെയ്ത് കുട്ടികളെ പ്രകടനത്തിന് കൊണ്ടുപോയി; എസ്എഫഐക്കെതിരെ സ്കൂളും

പാലക്കാട്: ബിരിയാണി വാഗ്ദാനം ചെയ്ത് സ്കൂള്‍ വിദ്യാർത്ഥികളെ എസ്എഫ്ഐ പരിപാടിക്ക് കൊണ്ടുപോയ സംഭവത്തിൽ വിശദീകരണവുമായി പ്രധാനാധ്യാപിക. സ്കൂളിന്‍റെ അറിവോടെയല്ല സംഭവം നടന്നതെന്ന് പ്രധാനാധ്യാപിക പറഞ്ഞു. വിദ്യാർത്ഥികൾ എസ്എഫ്ഐ പ്രകടനത്തിൽ പങ്കെടുക്കാൻ പോയത് സ്കൂളിന്‍റെയോ അധ്യാപകരുടെയോ അറിവോടെയല്ലന്നും സംഘടന കുട്ടികളെ പ്രകടനത്തിൽ പങ്കെടുപ്പിച്ചത് തെറ്റാണെന്നും പ്രധാനാധ്യാപിക ടി അനിത വ്യക്തമാക്കി.

കുട്ടികളുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും സ്കൂൾ വരുത്തിയിട്ടില്ലെന്ന് പിടിഎ പ്രസിഡന്‍റ് സുരേഷ് അറിയിച്ചു. സ്കൂളിന്റെ പുറത്ത് വെച്ചാണ് വിദ്യാർത്ഥികളെ സമരക്കാർ വിളിച്ച് കൊണ്ട് പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഭക്ഷണം വാങ്ങി തരാമെന്ന് പറഞ്ഞാണ് എസ്എഫ്ഐ പ്രവർത്തകർ പ്രകടനത്തിന് കൊണ്ട് പോയതെന്നും പ്രകടനത്തിന് ശേഷം ഭക്ഷണം വാങ്ങി തന്നില്ലെന്നുമാണ് കുട്ടികൾ പറയുന്നത്.

സ്കൂൾ വിദ്യാർത്ഥികളെ ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് എസ്എഫ്ഐ പ്രവർത്തകർ സമരത്തിന് കൊണ്ടുപോയെന്നാണ് ഉയരുന്ന പരാതി. പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാർത്ഥികളെ സമരത്തിന് കൊണ്ടുപോയെന്നാണ് രക്ഷിതാക്കള്‍ പരാതിപ്പെട്ടത്. വിദ്യാർത്ഥികളെ കൊണ്ടുപോയ കാര്യം രക്ഷിതാക്കൾ അറിഞ്ഞിരുന്നില്ല. സ്കൂളിലെ ഇടത് അനുഭാവികളായ ചില അധ്യാപകർ ഇതിന് കൂട്ട് നിന്നെന്ന് യൂത്ത് കോൺഗ്രസും ആരോപിക്കുന്നു.

അധ്യാപകർ കുട്ടികൾ എത്താത്ത വിവരം മറച്ചുവെച്ചുവെന്നാണ് യൂത്ത് കോൺഗ്രസിന്‍റെ ആരോപണം. എസ്എഫ്ഐ നേതാക്കൾക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം, സംഭവം പരിശോധിക്കുമെന്ന് പാലക്കാട്‌ സിഡബ്ല്യുസി ചെയർമാൻ അറിയിച്ചു. വിഷയം സംബന്ധിച്ച് പ്രധാനാദ്ധ്യാപികയോട് വിവരങ്ങൾ തേടി. വിദ്യാർത്ഥികളുടെ സുരക്ഷ, പരിചരണം എന്നിവയിൽ വീഴ്ച ഉണ്ടോ എന്ന് പരിശോധിക്കുമെന്നും സിഡബ്ല്യുസി ചെയർമാൻ പറഞ്ഞു.

കളക്ട്രേറ്റിലേക്ക് എസ്എഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനെ ചൊല്ലിയാണ് വിവാദം. എസ്എഫ്ഐ വിവിധ ആവശ്യങ്ങളുന്നയിച്ച് സർക്കാരിന് സമർപ്പിച്ച അവകാശ പത്രിക അംഗീകരിക്കുക എന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു മാർച്ച്. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം വി പി ശരത് ആണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.

Top