അസാധുവായ വിവാഹങ്ങളിലുള്ള കുട്ടികള്‍ക്ക് പാരമ്പര്യ സ്വത്തില്‍ അവകാശമുണ്ട്; സുപ്രീംകോടതി

ഡല്‍ഹി: ഹിന്ദു പിന്തുടര്‍ച്ചവകാശ നിയമത്തില്‍ മാറ്റം വരുത്തി സുപ്രീംകോടതി. അസാധുവായ വിവാഹങ്ങളിലുള്ള കുട്ടികള്‍ക്ക് പാരമ്പര്യ സ്വത്തില്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. 2011ലെ കേസിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക നടപടി. വിവാഹത്തിന് പുറത്തുള്ള ബന്ധത്തില്‍ പിറന്ന കുട്ടികള്‍ക്ക് പാരമ്പര്യ സ്വത്തില്‍ അവകാശമുണ്ടോയെന്നത് സംബന്ധിച്ച പ്രശ്‌നമാണ് സുപ്രീംകോടതി പരിഗണിച്ചത്. കഴിഞ്ഞ മാസം ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് പാര്‍ഡിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് കേസില്‍ നിരവധി അഭിഭാഷകരുടെ സബ്മിഷനുകള്‍ കേട്ടു. തുടര്‍ന്നാണ് കേസിലെ വിധി പുറത്ത് വന്നിരിക്കുന്നത്.

മുന്‍പ് ഹിന്ദുപിന്തുടര്‍ച്ചാവകാശ നിയമപ്രകാരം അസാധുവായ വിവാഹത്തിലുള്ള മക്കള്‍ക്ക് സ്വന്തം മാതാപിതാക്കളുടെ സ്വത്ത് മാത്രമേ ലഭിക്കുമായിരുന്നുള്ളു. പാരമ്പര്യ സ്വത്തില്‍ ഇവര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. എന്നാല്‍, മാറുന്ന സാമൂഹ്യ സാഹചര്യങ്ങള്‍ക്കനുസരിച്ച് നിയമസാധുതയിലും മാറ്റം വരുമെന്ന് കേസ് പരിഗണിക്കുന്നവേളയില്‍ സുപ്രീംകോടതി നിരീക്ഷിച്ചു. സാമുഹ്യ സാഹചര്യങ്ങള്‍ മാറുമ്പോള്‍ മുന്‍പ് നിയമവിരുദ്ധമായതിന് ചിലപ്പോള്‍ നിയമസാധുത നല്‍കേണ്ടതായി വരുമെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് കേസിലെ വിധി പുറത്ത് വന്നത്.

Top