കുട്ടികളുടെ പരാതികളും ഇനി പരിഗണനയില്‍; ശിശു അദാലത്തില്‍ 50ഓളം പരാതികള്‍

child

കൊച്ചി: കുട്ടികളുടെ പരാതികള്‍ക്കും ഇനി പ്രാധാന്യം നല്‍കുമെന്ന് പൊലീസ്. കുട്ടികളുടെ പരാതികള്‍ പൊലീസ് നിസാരമായി തള്ളിക്കളയാതെ അവ പരിശോധിച്ച് പരിഹാരം കാണാന്‍ തയാറാകുന്നു.

വീടുകളിലെ അതിക്രമങ്ങള്‍, മദ്യവും മയക്കുമരുന്നും, പൂവാലശല്യം എന്നിവേണ്ട കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഏതുമായിക്കൊള്ളട്ടെ അവയ്ക്ക് പരിഹാരം കാണാന്‍ കടവന്ത്ര ശിശു സൗഹൃദ പോലീസ് ഒരുങ്ങിക്കഴിഞ്ഞു.

നിയമപരമായി നേരിടേണ്ട കുട്ടികളുടെ പരാതികള്‍ സ്വീകരിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ യൂണിറ്റ് സംഘടിപ്പിച്ച കുട്ടികളുടെ ആദ്യ പരാതി അദാലത്ത് ചൊവ്വാഴ്ച കടവന്ത്ര ശിശു സൗഹൃദ പൊലീസ് സ്റ്റേഷനില്‍ നടന്നു. സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേഷ് അദാലത്ത് ഉദ്ഘാടനം ചെയ്തു. നഗരത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ പരാതികള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി ദിനേഷിന് കൈമാറി.

കുട്ടികളുടെ ഊര്‍ജസ്വലത കാത്തുസൂക്ഷിക്കാന്‍ പോലീസിനും ഉത്തരവാദിത്വമുണ്ട് എന്നതിനാലാണ് കുട്ടികളുടെ പരാതി അദാലത്ത് സംഘടിപ്പിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി. ദിനേഷ് പറഞ്ഞു. ടൗണ്‍, നോര്‍ത്ത്, പള്ളുരുത്തി എന്നീ പൊലീസ് സ്റ്റേഷനുകളും ശിശു സൗഹൃദമാക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ക്ക് അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സ്വന്തം നിലയില്‍ അവതരിപ്പിക്കാനുള്ള വേദിയാണ് അദാലത്തെന്ന് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജി പറഞ്ഞു. സ്‌കൂള്‍ പരിസരത്തെ ശല്യം ചെയ്യല്‍, യാത്രാക്ലേശം, സീബ്രാലൈന്‍ കടക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ എന്നിവയുള്‍പ്പെടെ അന്‍പതോളം പരാതികളാണ് അദാലത്തിലൂടെ പൊലീസിന് ലഭിച്ചത്.

ഡി സി ആര്‍ ബി അസിസ്റ്റന്റ് കമ്മീഷണര്‍ രാജേഷ്, ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സൈന, മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ എസ് വിജയന്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീജ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Top