വിശപ്പകറ്റാൻ കുഞ്ഞിനെ വിറ്റ് മാതാപിതാക്കൾ; അഫ്‌ഗാനിസ്ഥാനിൽ അവസ്ഥ ഭീതിദം

കാബൂള്‍: താലിബാന്‍ അധിനിവേശത്തിനു പിന്നാലെ അഫ്ഗാനിസ്ഥാനില്‍ ജനങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്. രാജ്യത്ത് പട്ടിണിയാല്‍ വലയുകയാണ് സാധാരണക്കാരെന്ന് റിപ്പോര്‍ട്ട്. വിശപ്പകറ്റാന്‍ സ്വന്തം കുട്ടികളെ വരെ തുച്ഛമായ വിലയ്ക്ക് വില്‍ക്കുന്ന മാതാപിതാക്കളും ഉണ്ട്. അതിജീവനത്തിന്റെ ഭാഗമായി മറ്റൊരു വഴിയും ഇല്ലാതെ വന്നതോടെ ഒരു കുടുംബം തങ്ങളുടെ ചെറിയ പെണ്‍കുട്ടിയ 500 ഡോളറിന് വില്‍ക്കാന്‍ നിര്‍ബന്ധിതരായി. ഇളയ പെണ്‍കുട്ടിയെ ആണ് മാതാപിതാക്കള്‍ വിറ്റത്.

പകുതിയിലേറെ ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണ് ഇന്ന് അഫ്ഗാനിസ്ഥാനിലുള്ളത്. നിരവധി കുട്ടികള്‍ പട്ടിണികിടന്നു മരിച്ചപ്പോള്‍ മറുഭാഗത്ത്, നിത്യ ചെലവിനുള്ള വക കണ്ടെത്താന്‍ സ്വന്തം മക്കളെ വില്‍ക്കുകയാണ് ഒരുപറ്റം മാതാപിതാക്കള്‍. വരുന്ന മാസങ്ങളില്‍ ഏകദേശം 23 ദശലക്ഷം അഫ്ഗാന്‍ പൗരന്മാര്‍ ആവശ്യത്തിനു പോക്ഷകാഹാരം ലഭിക്കാതെ കഷ്ടപ്പെടുമെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം പറയുന്നത്.

താലിബാന്‍ വന്നതിനു ശേഷമുള്ള പ്രതിസന്ധിക്കിടെ രാജ്യാന്തര സമൂഹം മരവിപ്പിച്ച അഫ്ഗാന്‍ സ്വത്തുക്കള്‍ അടിയന്തിരമായി വിതരണം ചെയ്യുമെന്നും ലോക ഭക്ഷ്യ പദ്ധതി എക്സിക്യൂട്ടീവ് ഡയരക്ടര്‍ ഡേവിഡ് ബീസ്ലി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഓഗസ്ത് മാസം താലിബാന്‍ അധികാരം പിടിച്ചശേഷമാണ് അഫ്ഗാനിസ്താന്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴുതിയത്.

Top