സ്‌കൂള്‍ പരീക്ഷകളെല്ലാം രാവിലെയാക്കാം; പുതിയ നിര്‍ദ്ദേശവുമായി ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: എല്ലാ സ്‌കൂള്‍ പരീക്ഷകളും രാവിലെയാക്കണമെന്ന നിര്‍ദ്ദേശവുമായി ബാലാവകാശ കമ്മീഷന്‍. ഒന്നുമുതല്‍ പ്ലസ്ടു വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ രാവിലെയാക്കണമെന്നാണ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോടാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

പരീക്ഷകള്‍ രാവിലെ നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് വൈകുന്നേരങ്ങളിലേക്ക് മാറ്റണമെന്നും അധികൃതര്‍ അതിന് തയ്യാറാവണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

സാധാരണ പരീക്ഷ നടക്കുന്ന മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കനത്ത ചൂടുകാരണം പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടാറുണ്ട്. ഇക്കാര്യം കണക്കിലെടുത്താണ് കമ്മീഷന്‍ ഇങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

പരീക്ഷ നടക്കുന്ന ക്ലാസ് മുറികളിലെല്ലാം മതിയായ വായു സഞ്ചാരമുണ്ടെന്ന് ഉറപ്പാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കണമെന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ കുട്ടികള്‍ വെയിലുകൊള്ളുന്നില്ലെന്ന് ഉറപ്പാക്കേണ്ട ചുമതല അധ്യാപകര്‍ക്കാണെന്നും നല്ല കാലാവസ്ഥയില്‍ പരീക്ഷ എഴുതുന്നത് കുട്ടികള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ വഴിയൊരുക്കുമെന്നും ബാലാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

Top