പാരലല്‍ കോളജുകളും ട്യൂഷന്‍ സെന്ററുകളും വിനോദയാത്രകള്‍ നിര്‍ത്തലാക്കണമെന്ന് ബാലാവകാശ കമ്മിഷന്‍

തിരുവനന്തപുരം: കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന റജിസ്‌ട്രേഷന്‍ ഉള്ളതും ഇല്ലാത്തതുമായ സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍, പാരലല്‍ കോളജുകള്‍ തുടങ്ങിയവ നടത്തുന്ന പഠന വിനോദ യാത്രകള്‍ നിര്‍ത്തലാക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ ഉത്തരവ്. സ്വകാര്യ ട്യൂഷന്‍ സെന്ററുകളും പാരലല്‍ കോളജുകളും നടത്തുന്ന രാത്രികാല പഠന ക്ലാസുകള്‍ നിരോധിക്കാനും നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട അധികൃതര്‍ ഇതു സംബന്ധിച്ച് 60 ദിവസത്തിനുള്ളില്‍ കമ്മിഷനു റിപ്പോര്‍ട്ട് നല്‍കണം.

കുട്ടികളുടെ പഠനയാത്രയ്ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങളുണ്ടെങ്കിലും ട്യൂഷന്‍ സെന്ററുകളും പാരലല്‍ കോളജുകളും അവയൊന്നും പാലിക്കുന്നില്ലെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. സ്‌കൂളില്‍നിന്നു യാത്രപോകാന്‍ സൗകര്യമുണ്ടായിട്ടും വിനോദയാത്രയ്ക്കായി കുട്ടികളെയും രക്ഷിതാക്കളെയും സ്വകാര്യ ട്യൂഷന്‍ സെന്ററുകളും പാരലല്‍ കോളജുകളും നിര്‍ബന്ധിക്കേണ്ട കാര്യമില്ല. സ്‌കൂളിലെ പഠനത്തിനുശേഷം രാത്രി വീണ്ടും മണിക്കൂറുകള്‍ നീളുന്ന നൈറ്റ് ക്ലാസുകള്‍ അശാസ്ത്രീയവും കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനു വെല്ലുവിളിയാണെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. അധ്യാപകനായ സാം ജോണാണ് ഹര്‍ജി നല്‍കിയത്.

Top