പതിനഞ്ചുകാരിയെ ഇളയച്ഛനും ഇളയമ്മയും ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി വ്യവസായിക്ക് നല്‍കിയെന്ന് പരാതി

rapes

കണ്ണൂര്‍: കണ്ണൂര്‍ ധര്‍മ്മടത്ത് പതിനഞ്ചുകാരിയെ ഇളയമ്മയും ഇളയച്ഛനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി വ്യവസായിക്ക് നല്‍കിയതായി പരാതി. ഇക്കൊല്ലം മാര്‍ച്ചിലാണ് സംഭവം. ഇളയമ്മയും ഭര്‍ത്താവും ചേര്‍ന്ന് ധര്‍മ്മടത്തെ വീട്ടിലെത്തി ഓട്ടോറിക്ഷയില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഇളയച്ഛനെയും തലശ്ശേരിയിലെ വ്യവസായി ഷറഫുദ്ദീനെയും പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു.

ഇളയമ്മക്ക് പല്ല് വേദനയാണെന്നും ഡോക്ടറെ കാണിക്കാന്‍ കൂടെ വരണമെന്നും പറഞ്ഞാണ് പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റിയത്. പിന്നീട് ഇവര്‍ തലശ്ശേരിയിലെ ഷറഫുദ്ദീന്റെ വീടിന് മുന്നില്‍ എത്തിച്ചു. ഓട്ടോയിലുള്ള പെണ്‍കുട്ടിയെ കണ്ട ഷറഫുദ്ദീന്‍ പ്രതികള്‍ക്ക് വീടും പണവും വാഗ്ദാനം ചെയ്യുകയും പത്ത് ദിവസത്തേക്ക് കുട്ടിയെ വിട്ടു നല്‍കണമെന്നും ആവശ്യപ്പെട്ടു.

പിന്നീട് കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നപ്പോള്‍ ബന്ധു കൗണ്‍സിലിംഗിന് കൊണ്ടുപോയി. ഇവിടെ വച്ചാണ് ഇളയച്ഛന്‍ തന്നെ പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും വ്യവസായിയുടെ അടുത്ത് കൊണ്ടുപോയി ഉപദ്രവിച്ചെന്നും കുട്ടി വെളിപ്പെടുത്തിയത്.

തട്ടിക്കൊണ്ട് പോകല്‍, ലൈംഗീക പീഡന ശ്രമം, ലൈംഗീക ചുവയോടെ സമീപിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളായ ഇളയച്ഛനെയും, ഷറഫുദ്ദീനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇളയമ്മ ഒളിവിലാണ്. ധര്‍മ്മടം കതിരൂര്‍ സിഐമാരാണ് കേസന്വേഷിക്കുന്നത്.

Top