ചികിത്സ കിട്ടാതെ കുട്ടി മരിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

കൊച്ചി: നാണയം വിഴുങ്ങിയ കുട്ടി ചികിത്സ നിഷേധിക്കപ്പെട്ട് മരിച്ച സംഭവത്തില്‍ ഇടപെടലുമായി ദേശീയ ബാലാവകാശ കമ്മീഷന്‍. സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ നിന്ന് സംഭവത്തെ കുറിച്ച് വിവരങ്ങള്‍ തേടിയെന്ന് ദേശീയ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂങ്കേ അറിയിച്ചു.

വിഷയത്തില്‍ ഇടപെടാന്‍ സംസ്ഥാന കമ്മീഷനോട് നിര്‍ദേശിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചശേഷം മറ്റു നടപടികള്‍ സ്വീകരിക്കുമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.

കടുങ്ങല്ലൂര്‍ സ്വദേശികളായ ദമ്പതികളുടെ മകന്‍ പൃഥ്വിരാജ് (3) ആണ് മരിച്ചത്. കോവിഡ് നിയന്ത്രിത മേഖലയില്‍ നിന്ന് വന്നതുകൊണ്ട് മടക്കി അയച്ചെന്നാണ് മാതാപിതാക്കളുടെ പരാതി.

ശനിയാഴ്ചയാണ് കുട്ടി നാണയം വിഴുങ്ങിയത്. ഉടന്‍ തന്നെ കുട്ടിയെ ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അവിടെയെത്തിയപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു.

ആലപ്പുഴയില്‍ എത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ കുട്ടിയ്ക്ക് ചോറും പഴവും നല്‍കാനാണ് ആവശ്യപ്പെട്ടതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. പിന്നീട് വീട്ടിലെത്തിച്ചെങ്കിലും രാത്രിയോടെ കുട്ടിയുടെ നില മോശമായി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം, ശിശുരോഗ വിദഗ്ധന്‍ ഇല്ലാത്തതിനാലാണ് കുട്ടിക്ക് ചികിത്സ നല്‍കാതിരുന്നതെന്നാണ് ആലുവ താലൂക്ക് ആശുപത്രി സുപ്രണ്ട് വിശദീകരണം നല്‍കിയത്.

Top