ഗാസയില്‍ ശിശുമരണ മുന്നറിയിപ്പ്;കുട്ടികളുടെ ആരോഗ്യ സ്ഥിതി പോഷകാഹാരക്കുറവെന്ന് റിപ്പോർട്ട്

ഗാസയില്‍ കുട്ടികളുടെ ആരോഗ്യ സ്ഥിതി ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഭക്ഷണമോ മാനുഷിക ആവശ്യങ്ങളോ ലഭിക്കാത്ത ഗാസയിലെ കുട്ടികള്‍ക്ക് പോഷാകാഹരക്കുറവുണ്ടെന്നാണ് ഇപ്പോള്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ട്.ഗാസയിലെ കുട്ടികളുടെ പോഷാകാഹാരക്കുറവിനെ കുറിച്ച് വീണ്ടും മുന്നറിയിപ്പ് നല്‍കുകയാണ് ഐക്യരാഷ്ട്ര സംഘടനകള്‍. പോഷാകാഹാരക്കുറവ് സൂചിപ്പിക്കുന്ന പുതിയ പഠനത്തെ മുന്‍നിര്‍ത്തിയാണ് യൂണിസെഫ്, ലോകാരോഗ്യ സംഘടന, ലോക ഭക്ഷ്യ പരിപാടി എന്നിവര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ തന്നെ ഗാസയിലെ കുട്ടികളുടെ മോശം സ്ഥിതികളെ സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി 17,000 കുട്ടികള്‍ അവരുടെ കുടുംബങ്ങളുമായി വേര്‍പിരിയുകയോ ഒറ്റപ്പെട്ട് പോവുകയോ ചെയ്തിട്ടുണ്ടെന്നായിരുന്നു ഈ മാസം തുടക്കത്തില്‍ ഐക്യരാഷ്ട്ര സഭ പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ സംരക്ഷണം കൈകാര്യം ചെയ്യുന്ന ഏജന്‍സിയായിരുന്നു കണക്കുകള്‍ പുറത്ത് വിട്ടത്. മുനമ്പിലെ മുഴുവന്‍ കുട്ടികള്‍ക്കും മാനസിക പിന്തുണ ആവശ്യമാണെന്നും അന്ന് യൂണിസെഫ് വ്യക്തമാക്കിയിരുന്നു.

തെക്കന്‍ ഗാസയില്‍ രണ്ട് വയസില്‍ താഴെയുള്ള കുട്ടികളില്‍ അഞ്ച് ശതമാനം പേര്‍ക്ക് പോഷാകാഹാരക്കുറവുണ്ട്. വിശപ്പ് കാരണം രോഗങ്ങളുണ്ടാകുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം മേധാവി ഡോ. മൈക് റയാന്‍ പറഞ്ഞു. പട്ടിണിയും ദുര്‍ബലതയും ആഴത്തില്‍ മാനസികാഘാതവുമേറ്റ കുട്ടികള്‍ക്ക് പെട്ടെന്ന് രോഗം വരാനിടയാകുന്നു. ഈ ദുരന്തസാഹചര്യം നമുക്ക് മുന്നിലാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.ഗാസ മുനമ്പ് പോഷകാഹാര പ്രതിസന്ധിയുടെ വക്കിലാണെന്ന് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നുവെന്ന് യൂണിസെഫിന്റെ ഹ്യുമാനിറ്റേറിയന്‍ ആക്ഷന്‍ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടെഡ് ചൈബാന്‍ പറഞ്ഞു. തടയാനാവുന്ന ശിശു മരണത്തിന്റെ വന്‍ ആഘാതത്തിനാണ് ഗാസ മുനമ്പ് സാക്ഷ്യം വഹിക്കാനിരിക്കുന്നതെന്നും അദ്ദേഹം സൂചന നല്‍കി.

Top