മൂന്നാം ക്ലാസ്സുകാരനെ കാലില്‍ തേപ്പുപെട്ടിയും ചട്ടുകവും വച്ച് പൊള്ളിച്ചു; യുവാവ് അറസ്റ്റില്‍

arrest

കൊച്ചി: മൂന്നാം ക്ലാസ്സുകാരന്റെ കാലില്‍ തേപ്പുപെട്ടിയും ചട്ടുകവും വച്ച് പൊള്ളിച്ച് യുവാവ് അറസ്റ്റില്‍. അങ്കമാലി സ്വദേശിയായ പ്രിന്‍സ് എന്നയാളെ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വരാന്‍ വൈകി എന്ന കാരണത്താലാണ് ഇയാള്‍ കുഞ്ഞിനെ ഉപദ്രവിച്ചത്. 21-കാരനായ പ്രിന്‍സ് കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് മരട് പൊലീസ് പറയുന്നു.

കുട്ടിയുടെ സഹോദരീ ഭര്‍ത്താവെന്ന് അവകാശപ്പെടുന്നയാളാണ് പ്രിന്‍സ്. എന്നാല്‍ എട്ട് വയസ്സുകാരന്റെ മൂത്ത സഹോദരിക്ക് പ്രായപൂര്‍ത്തിയായോ എന്ന കാര്യത്തില്‍ത്തന്നെ ഇതുവരെ വ്യക്തതയില്ല. അക്കാര്യത്തില്‍ വ്യക്തത വന്ന ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

ഒരു വര്‍ഷത്തോളമായി ഇയാള്‍ ഉപദ്രവിക്കുന്നു എന്നാണ് കുട്ടി തന്നെ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കുട്ടികളുടെ അച്ഛന്‍ കഴിഞ്ഞ ഒരു വര്‍ഷമായി തളര്‍വാതം വന്ന് കിടപ്പിലാണ്. അതിന് ശേഷമാണ് ഇയാള്‍ ഈ വീട്ടിലെത്തി അധികാരം കൈയാളിയത്. അമ്മയ്ക്കും കുട്ടിയുടെ സഹോദരിക്കും ഇയാളെ എതിര്‍ക്കാന്‍ പേടിയായിരുന്നുവെന്നും അവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഒടുവില്‍ മൂന്നാം ക്ലാസ്സുകാരന്റെ ദേഹത്ത് ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന തരത്തില്‍ ഉപദ്രവിച്ചപ്പോഴാണ് അവര്‍ പൊലീസില്‍ പരാതിയുമായി എത്തിയത്.

Top