ചീഫ് വിപ്പ് പദവി ഏറ്റെടുക്കുന്നത് ഒരുമിച്ചെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍; കാനം രാജേന്ദ്രന്‍

കൊച്ചി: സിപിഐ ചീഫ് വിപ്പ് പദവി ഏറ്റെടുക്കുന്നത് ഒരുമിച്ചെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലെന്ന് വ്യക്തമാക്കി കാനം രാജേന്ദ്രന്‍. എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അതെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിച്ചുവെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കൂടിയായ കാനം പറഞ്ഞു.

കാബിനെറ്റ് പദവിയല്ലെയെന്നും ചെലവുകള്‍ ഒരുപാട് ആകില്ലെ എന്നുമുള്ള ചോദ്യങ്ങള്‍ക്ക് അത് പ്രവര്‍ത്തനങ്ങള്‍ കണ്ട് മനസിലാക്കിയതിനു ശേഷം വിലയിരുത്തിയാല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സിപിഐ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാനത്തിന്റെ വിശദീകരണം.

ഒല്ലൂര്‍ എംഎല്‍എ കെ.രാജനെ കാബിനെറ്റ് പദവിയോടെ ചീഫ് വിപ്പാക്കാന്‍ സിപിഐ തിങ്കളാഴ്ചയാണ് തീരുമാനമെടുത്തത്. ബന്ധു നിയമന വിവാദത്തെത്തുടര്‍ന്നു രാജിവച്ച ഇ.പി.ജയരാജനെ തിരികെ മന്ത്രിസ്ഥാനത്തേക്കു കൊണ്ടുവന്നപ്പോള്‍ സിപിഐക്കു സിപിഎം നല്‍കിയ വാഗ്ദാനമായിരുന്നു ചീഫ് വിപ്പ് സ്ഥാനം.

സംസ്ഥാനം പ്രളയക്കെടുതി നേരിടുമ്പോള്‍ കാബിനറ്റ് റാങ്കോടെ സ്ഥാനം ഏറ്റെടുത്തു ചെലവു കൂട്ടുന്നതു വിമര്‍ശനം ക്ഷണിച്ചുവരുത്തുമെന്നു കണ്ടാണ് ഒരു വര്‍ഷം മുമ്പ് തീരുമാനിച്ച ചീഫ് വിപ്പ് സ്ഥാനം സിപിഐ ഏറ്റെടുക്കാതിരുന്നത്. ജയരാജന്‍ രാജിവച്ച ഒഴിവില്‍ എം.എം. മണിയെ സിപിഎം മന്ത്രിയാക്കി.

ബന്ധുനിയമന വിവാദ കേസില്‍ ജയരാജന്‍ കുറ്റക്കാരനല്ലെന്നു കോടതി കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ സിപിഎം വീണ്ടും മന്ത്രിയാക്കിയപ്പോഴാണു ചീഫ് വിപ്പ് സ്ഥാനം സിപിഐ ആവശ്യപ്പെട്ടത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു കാബിനറ്റ് റാങ്ക് നല്‍കി പി.സി. ജോസ് ജോര്‍ജിനെ ചീഫ് വിപ്പ് ആക്കിയതില്‍ ശക്തമായ വിമര്‍ശനം നടത്തിയതു സിപിഐ നേതാക്കളായിരുന്നു.

Top