സ്കൂൾ തുറക്കൽ: മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് പൊലീസ് മേധാവി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ബുധനാഴ്ച തുറക്കുന്നതിൻറെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് പൊലീസ് മേധാവി അനിൽകാന്ത് അറിയിച്ചു. വിദ്യാർത്ഥികൾക്ക് സുരക്ഷിതവും സൗഹാർദ്ദപരവുമായ പഠനാന്തരീക്ഷം ഉറപ്പുനൽകുന്ന വിധത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ പൊലീസ് മേധാവിമാർക്ക് അദ്ദേഹം നിർദ്ദേശം നൽകി.

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിരത്തുകളിൽ ഉണ്ടാകുന്ന തിരക്ക് കുറയ്ക്കാൻ നടപടി സ്വീകരിക്കും. സ്കൂൾ ബസുകളിലും മറ്റ് സ്വകാര്യവാഹനങ്ങളിലും എത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകാൻ അനുവദിക്കില്ല. വാഹനങ്ങളുടെ ഫിറ്റ്നെസ്, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഉറപ്പാക്കണം.

സ്കൂൾ പരിസരങ്ങളിൽ കുട്ടികളെ റോഡ് മുറിച്ചുകടത്തുന്നതിന് പൊലീസിൻറെയും സ്റ്റുഡൻറ് പൊലീസ് കേഡറ്റുകളുടെയും സേവനം ലഭ്യമാക്കും. സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്നും മറ്റ് സ്വഭാവദൂഷ്യങ്ങൾ ഇല്ലെന്നും സ്കൂൾ അധികൃതർ ഉറപ്പാക്കണം. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയശേഷം മാത്രമേ പൊലീസ് അനുമതി നൽകൂ. സ്കൂൾ അധികൃതരുടെ സഹകരണത്തോടെ സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്കും മറ്റ് ജീവനക്കാർക്കും ബോധവൽക്കരണ ക്ലാസുകൾ നൽകും.

കുട്ടികളെ സ്കൂളിൽ എത്തിച്ചശേഷം സ്വകാര്യവാഹനങ്ങൾ സ്കൂളിന് സമീപത്തെ റോഡരികിൽ പാർക്ക് ചെയ്യാൻ പാടില്ല. സ്കൂൾകുട്ടികളുമായി യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിക്കുന്നതു പരിശോധിക്കാൻ അപ്രതീക്ഷിത വാഹനപരിശോധന നടത്താനും ഡിജിപി നിർദ്ദേച്ചിട്ടുണ്ട്.

സ്കൂൾ പരിസരങ്ങളിൽ മയക്കുമരുന്ന്, മറ്റ് പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയ്ക്കെതിരെ കർശന നടപടി സ്വീകരിക്കും. സ്കൂൾ പരിസരങ്ങളിലെ പിടിച്ചുപറി, മോഷണം എന്നിവയ്ക്കെതിരെ നിരീക്ഷണം ശക്തമാക്കും.കുട്ടികൾക്കെതിരെയുളള ലൈംഗികാതിക്രമങ്ങൾ തടയുന്നതിന് പ്രത്യേകശ്രദ്ധ പുലർത്താനും നിർദ്ദേശമുണ്ട്. കുട്ടികളുമായി യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ജീവനക്കാർ ഉൾപ്പെടെയുളളവരുടെ സഭ്യമല്ലാത്ത പ്രവൃത്തികൾ കണ്ടെത്തി കർശന നടപടി സ്വീകരിക്കും.

Top