യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ പിന്തുണ ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജീവന്‍ രക്ഷാ പ്രവര്‍ത്തനം തുടരാന്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. ഇതാണ് അക്രമം നടത്താന്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന് എതിരെ പ്രതിഷേധിച്ചവര്‍ക്ക് എതിരെ ഭീകര മര്‍ദ്ദന മുറകള്‍ അഴിച്ച് വിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കല്ലിയൂരിനെ താന്‍ ആഭ്യന്തര മന്ത്രി ആയിരുന്ന കാലത്ത് തിരിച്ചെടുത്തിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. താന്‍ അതിനായി ഒന്നും ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥ തലത്തില്‍ എന്തെങ്കിലും നീക്കം നടന്നോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ്സില്‍ ചില യുഡിഎഫ് അംഗങ്ങള്‍ പങ്കെടുക്കുന്നതില്‍ പ്രതികരിച്ചു രമേശ് ചെന്നിത്തല ഒറ്റ തിരിഞ്ഞ് ആരെങ്കിലും പങ്കെടുക്കുന്നത് വലിയ കാര്യമായി കാണേണ്ടതില്ലെന്ന് പറഞ്ഞു.

താന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ കുട്ടികളുടെ തലയ്ക്ക് അടിക്കരുത് എന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്തെ ക്രമസമാധാന നില പരിപാലിക്കാന്‍ ചുമതല ഉള്ള മുഖ്യമന്ത്രി അക്രമങ്ങള്‍ക്ക് പ്രേരണ നല്‍കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രസംഗം കേട്ടു. തന്റെ പഴയ കാല കഥ പറഞ്ഞ് അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അത് ശരിയായ പ്രവണതയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top