ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണം; വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ഇസ്രയേല്‍ ഹമാസ് യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം. 7000ഓളം മലയാളികള്‍ ഇസ്രായേലില്‍ ഉണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ രീതിയിലും ഇടപെടണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെടുന്നു.

അതേ സമയം, ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പലസ്തീനിലെ ഗാസ മുനമ്പില്‍ ഹമാസും ഇസ്രയേല്‍ സേനയും നടത്തുന്ന ഏറ്റുമുട്ടലുകള്‍ ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. സാധാരണ പൗരന്മാരുടെ ജീവിതത്തെ തന്നെ ഗുരുതരമായി ബാധിക്കുന്ന സംഭവമായി ഇത് മാറിയിട്ടുണ്ട്.

നിരവധി ജീവനുകള്‍ ഇതിന്റെ ഭാഗമായി നഷ്ടമായിക്കഴിഞ്ഞു. ഏറ്റുമുട്ടലുകള്‍ ഇനിയും തുടരുന്നത് നിരപരാധികളുടെ ജീവന്‍ കൂടുതല്‍ നഷ്ടപ്പെടുന്നതിന് മാത്രമേ ഇടയാക്കുകയുള്ളൂ. ഇസ്രയേല്‍, പാലസ്തീന്‍ ഭൂപ്രദേശങ്ങള്‍ വ്യാപകമായി പിടിച്ചെടുക്കുകയും പാലസ്തീന്‍ പൗരന്മാരെ കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവമാണ് ഇത്തരമൊരു സ്ഥിതിവിശേഷത്തിന് അടിസ്ഥാനമിട്ടത്. ജനാധിപത്യപരമായ രീതിയില്‍ ഇത്തരം പ്രശ്നങ്ങളെ മനസ്സിലാക്കി പരിഹരിക്കുകയാണ് വേണ്ടത്. അതിനുള്ള സാഹചര്യം സൃഷ്ടിക്കാനുള്ള ഇടപെടലാണ് ഉണ്ടാകേണ്ടത്.

ദ്വിരാഷ്ട്ര പരിഹാരമെന്ന യു.എന്‍ രക്ഷാസമിതിയുടെ പ്രമേയം അടിയന്തിരമായി നടപ്പിലാക്കി പാലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കണം. നിരപരാധികളുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന തരത്തിലുള്ള ഏറ്റുമുട്ടലുകള്‍ അവസാനിപ്പിച്ച് സമാധാനം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Top