വയനാട്ടിലെ വന്യജീവി ആക്രമണം; മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം വിളിക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഈ മാസം 20ന് രാവിലെ വയനാട്ടില്‍ യോഗം ചേരും. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവന്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വയനാട്ടിലെ ജനങ്ങള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ ന്യായമായതാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ രാവിലെ പറഞ്ഞിരുന്നു. ബേലൂര്‍ മഗ്‌നയെ പിടികൂടാന്‍ ശ്രമം തുടരുകയാണ്. ദൗത്യം വിജയിക്കാത്തതിനാല്‍ മയക്കുവെടിവെക്കാന്‍ ശ്രമം തുടരും. ദൗത്യത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. ഇന്നലെ കാട്ടാന ആക്രമണത്തില്‍ മരിച്ച വനംവകുപ്പ് ജീവനക്കാരന്‍ പോളിന് ചികിത്സ ലഭ്യമായില്ലെന്ന ആരോപണം മന്ത്രി നിഷേധിച്ചു. വിദഗ്ധ ചികിത്സ നല്‍കാനുള്ള എല്ലാ ശ്രമവും നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. പോളിന്റെ കുടുംബത്തിന് എല്ലാ സഹായവും ചെയ്യും. വനംവകുപ്പ് കുടുംബത്തിലെ അംഗത്തെ ആണ് നഷ്ടമായത്. പോളിന് വിദഗ്ധ ചികിത്സ നല്‍കി എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ചികിത്സ വൈകിയെന്ന പരാതിയുണ്ടെങ്കില്‍ അന്വേഷിക്കാന്‍ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Top